കണ്ണൂർ: ബിജെപിയിൽ ചേരാൻ ശ്രമം നടത്തിയെന്ന് ആരോപണങ്ങളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തനിക്കെതിരേ ബിജെപി നേതൃത്വത്തിൽ ഗൂഢാലോചന നടന്നു. കാര്യങ്ങളറിയാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നം ഇപി കുറ്റപ്പെടുത്തി. ശോഭാ സുരേന്ദ്രനെ തനിക്ക് നേരിട്ട് പരിചയമില്ല. തൃശൂരിലോ ഡൽഹിയിലോ വച്ച് കണ്ടിട്ടുമില്ലെന്നും ഇപി പറഞ്ഞു.
താൻ ബിജെപിയിലേക്ക് പോവുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഗൾഫിൽ വച്ച് ബിജെപിയുമായി ചർച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ പറയുന്നത്. ഞാൻ ഗൾഫിൽ പോയിട്ടു തന്നെ വർഷങ്ങളായി. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണ്. മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. തെറ്റു പറ്റിയാൽ തിരുത്തി മുന്നോട്ടു പോവുമെന്നും കണ്ണൂരിൽ ഇപി മാധ്യമങ്ങളോട് പ്രതികരിച്ചു.