കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ താൻ കണ്ടിരുന്നെന്ന് സ്ഥിരീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തന്‍റെ മകന്‍റെ തിരുവനന്തപുരത്തുള്ള ഫ്ലാറ്റിൽ വച്ചാണ് ജാവദേക്കറും ദല്ലാൾ നന്ദകുമാറും കൂടിക്കാഴ്ചയ്ക്ക് എത്തിയത്. കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായിരുന്നു. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് ചർച്ച നടന്നില്ലെന്നും തനിക്കെതിരേ ആസൂത്രിത ഗൂഢാലോചനയാണ് നടന്നതെന്നും നിയമ നടപടിയിലേക്ക് കടക്കുമെന്നും ഇപി വ്യക്തമാക്കി.
രാവിലെ വോട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു ഇപിയുടെ പ്രതികരണം. തന്നെ പരിചയപ്പെടാനാണെന്ന് വ്യക്തമാക്കിയാണ് വന്നത്. അത് വിശ്വസിക്കുന്നു. വീട്ടിൽ വന്ന ഒരാളോട് ഇറങ്ങിപ്പോവാൻ പറയാൻ പറ്റുമോ? അതുവഴി പോയപ്പോൾ വന്നതാണെന്നാണ് പറഞ്ഞണ്ടത്. മീറ്റിങ്ങുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം പോവുകയും ചെയ്തു. ജാവഡേക്കറിനെ വീട്ടിലേക്കു കൊണ്ടുവന്നത് നന്ദകുമാറാണ്. സംസാരിച്ചാൽ മാറി പോകുന്നതല്ല എന്‍റെ രാഷ്ട്രീയമെന്നും എന്നെ കാണാൻ വരുന്നവരെക്കുറിച്ചെല്ലാം പാർട്ടിയോട് പറയേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു.
കെ. സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവർത്തകരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന്‍റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങൾ. സുധാകരന്‍റെ ബിജെപി പ്രവേശനത്തെ ലഘൂകരിക്കാൻ നടത്തിയ നീക്കമാത്രമാണ് തനിക്കെതിരായ ആരോപണം. ഞാൻ ബിജെപിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണെന്നും സുധാകരനും ശോഭാ സുരേന്ദ്രനും തമ്മിൽ ആന്തരിക ബന്ധമുണ്ടെന്നും ഇപി പറഞ്ഞു.