
ഇ.പി. ജയരാജൻ
file image
തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമാണെന്നും സമരത്തിൽ നിന്നു പിന്മാറാന്‍ അവര്‍ തയാറാകണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.
''സമരത്തിനു ഞങ്ങള്‍ എതിരല്ല. എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ദുഷ്ടബുദ്ധികളുടെ തലയിലുദിച്ചതാണ് ഈ സമരം. അതിനാൽ സമരത്തില്‍നിന്ന് പിന്മാറാന്‍ ആശാ പ്രവര്‍ത്തകര്‍ തയാറാകണം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് ഇടത് സർക്കാരാണ്. അത് തിരിച്ചറിഞ്ഞ് ആശമാർ സമരത്തിൽ നിന്ന് പിൻമാറണം'', ഇപി പറഞ്ഞു.
സമരമുണ്ടാക്കി സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ചതാണ്. ആ സമരത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.