ep jayarajan Autobiography Controversy
ദുരൂഹതയുടെ ചുരുളഴിയാതെ ആത്മകഥാ വിവാദം

ദുരൂഹതയുടെ ചുരുളഴിയാതെ ആത്മകഥാ വിവാദം

തിളച്ചുമറിഞ്ഞ് "കട്ടൻചായ'; തണുപ്പിക്കാൻ ഇ.പി

പാലക്കാട്: ഇടതു മുന്നണിയെ വെട്ടിലാക്കി പുറത്തുവന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ "ആത്മകഥ'യ്ക്കു പിന്നിലെ ദുരൂഹതയുടെ ചുരുളുകളഴിഞ്ഞില്ല. ഇ.പി. ജയരാജനും പുസ്തക പ്രസാധകരായ ഡിസി ബുക്സും മുൻ നിലപാടിൽ ഉറച്ചു നി‌ന്നതോടെ "കട്ടൻചായയും പരിപ്പുവടയും' എന്ന് പേരിട്ട പുസ്തകത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പുസ്തകം തയാറാക്കുന്നതിന് ജയരാജൻ ചുമതലപ്പെടുത്തിയ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിനോട് സിപിഎം വിശദീകരണം തേടിയതായി വാർത്ത വന്നെങ്കിലും നേതൃത്വം അത് നിഷേധിച്ചു.

ടൈംസ് ഓഫ് ഇന്ത്യ പോലൊരു ദേശീയ പത്രത്തിന്‍റെ ആദ്യ പേജിൽ ഇത് വരണമെങ്കിൽ നിസാര കാര്യമായി കാണുന്നില്ലെന്ന് ഇ.പി. പാലക്കാട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. ഈ രാഷ്‌ട്രീയസാഹചര്യം ഉയർന്നുവരുമ്പോൾ അത് ഇല്ലാതാക്കാൻ വേണ്ടി നടത്തിയതാണ്. കഴിഞ്ഞ തവണ ജാവഡേക്കറെ കണ്ടതുമായി ബന്ധപ്പെട്ട വാർത്ത തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു.

ഞാനെഴുതിയതല്ല...

ആത്മകഥയെന്ന പേരിൽ മാധ്യമങ്ങളിൽ വന്നിട്ടുള്ള ഒരു കാര്യവും താൻ എഴുതിയതല്ലെന്ന് ഇ.പി. ജയരാജൻ ആത്മകഥയുടെ ഭാഷാശുദ്ധി നോക്കാൻ നൽകിയ പത്രപ്രവർത്തകനോട് ഇതിലെ ഉള്ളടക്കം ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിശ്വസിക്കാൻ പറ്റുന്ന പത്രപ്രവർത്തകനെയാണ് ഇക്കാര്യം ഏൽപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് എഴുതിക്കൊടുത്ത് തയാറാക്കിയതിൽ നിന്ന് മോഷണം പോയോ, നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കും. ആത്മകഥ പൂർത്തിയായിട്ടില്ല. എഴുതിക്കൊണ്ടിരിക്കുകയാണ്. പ്രസാധനത്തിനായി ഡിസി ബുക്സും മാതൃഭൂമിയും സമീപിച്ചെങ്കിലും ആർക്കും കരാർ നൽകിയിട്ടില്ല. എന്‍റെ പുസ്തകം പ്രസിദ്ധീകരിക്കാൻ തനിക്ക് മാത്രമാണ് അവകാശം. ആത്മകഥ താമസിയാതെ പുറത്തിറങ്ങുമ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകും. ഡിസി ബുക്സ് ഇതുവരെ കൃത്യമായ മറുപടി തന്നിട്ടില്ല

പ്രതികരിക്കാതെ ഡിസി..

വിവാദത്തിൽ കൂടുതലൊന്നും പ്രതികരിക്കാൻ ഡിസി ബുക്സ് ഉടമ രവി ഡി.സി. തയാറായില്ല. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പറഞ്ഞതാണ് ഡിസി ബുക്സിന്‍റെ നിലപാട്. ഡിസി ബുക്സ് പ്രസാധകർ മാത്രമാണ്. അതിനപ്പുറത്തേക്ക് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല. പൊതുരംഗത്തു നിൽക്കുന്നവരെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്‍റെ കരാർ സംബന്ധിച്ച് ചോദ്യങ്ങളിൽനിന്നും രവി ഡി.സി. ഒഴിഞ്ഞുമാറി.

ഇപിയുടെ പരാതിയിൽ അന്വേഷണം

ഇ.പി. ജയരാജൻ നൽകിയ ഡിജിപിക്ക് നൽകിയ പരാതി ഇന്നലെ കോട്ടയം എസ്പിക്ക് കൈമാറിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ ചുമതല നൽകിയത്. കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമ‌ാകും ആദ്യം നടത്തുക. ഡിസി ബുക്സിന് ജയരാജൻ വക്കീൽ നോട്ടീസയക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com