
തിരുവനന്തപുരം: ഇ.പി. ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി. ശ്രീകുമാറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകും. എ.വി. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് കോടതിയെ അറിയിക്കും. കേസ് എടുത്തതിന് പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കാൻ പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസിന്‍റെ നേതൃത്വത്തിലാണ് കേസിലെ അന്വേഷണം പുരോഗമിക്കുന്നത്.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്‌ട്രീയ ബോംബായി ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തന്‍റെ ആത്മകഥയല്ലെന്ന് ഇ.പി. ജയരാജൻ പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ.പിയുടെ പരാതിയിൽ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തിയത്. ഡിസി ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി. ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ.പി. ജയരാജനും ഡിസി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡിസിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്. കരാറില്ലാതെ ഇപിയുമായി വാക്കാലുള്ള ധാരണയുടെ പുറത്ത് ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചെന്നായിരുന്നു ഡിസി ബുക്സ് വിവാദ സമയത്ത് അനൗദ്യോഗികമായി പറഞ്ഞിരുന്നത്. ആ വാദം ശരിവെക്കും വിധമാണ് പൊലീസ് കണ്ടെത്തൽ.