ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് 11ന്; ഏഴരപ്പൊന്നാന ദർശനം 18ന്

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് 11ന്; ഏഴരപ്പൊന്നാന ദർശനം 18ന്

18നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 20ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ഫെബ്രുവരി 11ന് കൊടിയേറും. രാവിലെ 8.57നും 9.50നും മധ്യേ തന്ത്രിമുഖ്യൻ ചെങ്ങന്നൂർ താഴമൺ മഠത്തിൽ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി മൈവാടി പത്മനാഭൻ സന്തോഷ് എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക. 18നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം. 20ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. 10 ഉത്സവ ദിനങ്ങളിലും ക്ഷേത്രത്തിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

ഭക്തജന സമർപ്പണമായി പുനർനിർമാണം നടത്തിയ വലിയ തങ്കത്തിടമ്പ് കൊടിയേറ്റിനു ശേഷം കൊടിമരച്ചുവട്ടിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിൽ നിന്നും ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര് ഏറ്റുവാങ്ങും.

എട്ടാം ഉത്സവദിനമായ 18ന് സിനിമാതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം നടക്കും. രാത്രി 12 മുതൽ ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും നടക്കും.

പള്ളിവേട്ട ദിനമായ 19ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം നടക്കും. ശ്രീബലിക്കൊപ്പം കുടമാറ്റവും ഉണ്ടാവും. ആറാട്ട് ദിവസമായ 20ന് ഉച്ചയ്ക്ക് 12ന് ആറാട്ട് പുറപ്പാടും രാത്രി 12ന് ആറാട്ട് എതിരേൽപ്പും നടക്കും. തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പിന് ശേഷം കൊടിയിറങ്ങും. ഏഴരപ്പൊന്നാന ദർശനത്തിനു ശേഷം ആറാട്ട് വരെ ക്ഷേത്രത്തിൽ പൊന്നാനകളെ ദർശിക്കുവാനുള്ള അവസരം ഉണ്ടാകുന്നതാണ്.