"വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല, പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു": എസ്. രാജേന്ദ്രൻ ബിജെപിയിൽ

തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്
ex cpm mla s rajendran join bjp

എസ്. രാജേന്ദ്രൻ ബിജെപിയിൽ

Updated on

തിരുവനന്തപുരം: ദേവികുളം സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വിശ്വസിച്ച പ്രസ്താനമായ സിപിഎമ്മിനെ താൻ ചതിച്ചിട്ടില്ല. താൻ പലതും സഹിച്ചെന്നും ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നുമാണ് രാജേന്ദ്രൻ പറയുന്നത്.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ. രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ല എന്നാണ് എസ്. രാജേന്ദ്രന്‍ പറയുന്നത്. തോട്ടം മേഖലയിൽ സർക്കാരിന്‍റെ സഹായം ആവശ്യമുണ്ടെന്നും അതിനാൽ ബിജെപിയിൽ ചേരുന്നുവെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

"ഞാനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല. വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂര്‍ണമായി ബിജെപിയില്‍ എന്ന് ഇപ്പോള്‍ പറയില്ല’’- എസ്. രാജേന്ദ്രന്‍ കൂട്ടിച്ചേർത്തു.

ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം ബിജെപി അംഗത്വം സ്വീകരിച്ചു. മൂന്നാറില്‍ എട്ടാം തീയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com