
സമീർ താഹിർ, ഖാലിദ് റഹ്മാൻ
കൊച്ചി: സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് തുടങ്ങിയവരിൽ നിന്നു ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ സംവിധായകൻ സമീർ താഹിറിന് നോട്ടീസ് അയച്ച് എക്സൈസ്.
എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണറുടെ ഓഫിസിൽ ഏഴു ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. സമീർ താഹിറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത്.
കൊച്ചിയിലെ ഗോശ്രീ പാലത്തിനു സമീപത്തുള്ള സമീർ താഹിറിന്‍റെ ഫ്ലാറ്റ് ഏറെക്കാലമായി എക്സൈസ് നിരീക്ഷണത്തിലാണ്. ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.
അതേസമയം, സംവിധായകർക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഇവരോടൊപ്പം പിടിയിലായ ഷാലിഫ് മുഹമ്മദിന്‍റെ സുഹൃത്താണെന്ന് എക്സൈസ് കണ്ടെത്തി. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീർ താഹിറിനെ എക്സൈസ് ചോദ‍്യം ചെയ്ത ശേഷം സംവിധായകരെ വീണ്ടും വിളിപ്പിച്ചേക്കും.