
ഡോ. ഹാരിസ് ചിറയ്ക്കൽ | മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ധ സമിതിയും. യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ ഡിസംബറിൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്‌ട്രേറ്റീവ് അനുമതി കിട്ടിയത് ആറാം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു.
ഉപകരണം പിരിവിട്ട് വാങ്ങുന്നു എന്ന ഡോക്റ്ററുടെ വെളിപ്പെടുത്തൽ, രോഗികളും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
അതേസമയം, സർക്കാരിന്‍റെ വിശദീകരണം തേടിയുള്ള നോട്ടീസിന് ഡോക്‌ടർ ഹാരിസ് ഇന്ന് മറുപടി നൽകിയേക്കും. ഓസിലോസ്‌കോപ്പ് കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിൽ, ഉപയോഗിച്ച് പരിചയമുള്ള ഡോക്റ്റർമാർ ഇല്ലാത്തത് കൊണ്ടാണ് ഓസിലോസ്‌കോപ്പ് നിലവിൽ ഉപയോഗിക്കാത്തതെന്നായിരുന്നു ഡോക്‌റ്ററുടെ വിശദീകരണം. ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഡോ. ഹാരിസിനെതിരേ പ്രതികാര നടപടികൾക്കുള്ള ആരോഗ്യ വകുപ്പിന്‍റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) വ്യക്തമാക്കി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളെജുകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ഐഎംഎ തിരുവനന്തപുരം പ്രസിഡന്‍റ് ഡോ ആർ. ശ്രീജിത്ത്, സെക്രട്ടറി ഡോ സ്വപ്ന എസ്. കുമാർ എന്നിവർ ആവശ്യപ്പെട്ടു.