വിഴിഞ്ഞത്തുനിന്ന് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; കണ്ടെയ്‌നറുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി | Video

വിഴിഞ്ഞത്തെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ നിക്ഷേപക ഗ്രൂപ്പുകളുമായി സർക്കാർ ചർച്ചകൾ നടത്തിയതായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര തുറമുഖമായ വിഴിഞ്ഞത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചൊവ്വാഴ്ച വിഴിഞ്ഞം തുറമുഖത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കണ്ടെയ്നറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് എംഎൽഎ എം. വിൻസെന്‍റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിഴിഞ്ഞത്തെ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ വിവിധ നിക്ഷേപക ഗ്രൂപ്പുകളുമായി സംസ്ഥാന സർക്കാർ തന്ത്രപ്രധാനമായ ചർച്ചകൾ നടത്തിയതായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ആഗോള കയറ്റുമതി പ്രവർത്തനങ്ങൾ തുറമുഖം വഴി വിപുലീകരിക്കാൻ നിക്ഷേപകർക്ക് സമഗ്രമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളായി രാജ്യത്തെ രൂപപ്പെടുത്തിയതും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിച്ചതുമായ അതേ അറബിക്കടൽ കേരളത്തിന്‍റെ വികസനത്തിന്‍റെ പുതിയ കാലഘട്ടത്തിലേക്കുള്ള ചരിത്രവാതിൽ തുറക്കുകയാണെന്നും വിഴിഞ്ഞം തുറന്നിടുന്ന സമൃദ്ധിയുടെ പുതിയ കാലഘട്ടത്തിലേക്ക് എല്ലാവരും ഒരുമിച്ച് മുന്നേറണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിനൊപ്പം തുറമുഖ കേന്ദ്രീകൃത വ്യവസായ, ലോജിസ്റ്റിക് വികസന പദ്ധതിയായ ‘മിഷൻ സമുദ്ര’യ്ക്കും സംസ്ഥാന സർക്കാർ തുടക്കമിടും. ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്‍റെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് വിഴിഞ്ഞത്ത് പൂർണതോതിലുള്ള കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളിലേക്കുള്ള നീക്കത്തിന് തുടക്കമിട്ടത്. ആദ്യ കണ്ടെയ്‌നർ സ്പെയിനിലെ വലൻസിയയിലേക്കാണ് അയച്ചത്.

അദാനി ഗ്രൂപ്പിന്‍റെ കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വികസന കമ്പനിയായ അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ആണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ വിഴിഞ്ഞം തുറമുഖം വികസിപ്പിച്ചത്. 8,867 കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്.

2025 മേയിലാണ് തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. 2024 ഡിസംബറിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com