തിരുവനന്തപുരം: ക്യാനഡ, ഇസ്രയേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്കു വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവമാണെന്നും ജാഗ്രത വേണമെന്നും പ്രൊട്ടക്റ്റർ ഒഫ് എമിഗ്രന്റ്സ്. തൊഴിൽ വാഗ്ദാനം നൽകി വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ലൈസൻസ് ഇല്ലാതെയാണ്, ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഏജന്റുമാർ പ്രവർത്തിക്കുന്നത്.
അംഗീകൃത റിക്രൂട്ടിങ് ഏജന്റുമാരുടെ സേവനം മാത്രമേ തൊഴിലന്വേഷകര്‍ സ്വീകരിക്കാവൂ. അംഗീകൃത ഏജന്റുമാര്‍ അവരുടെ ലൈസൻസ് നമ്പർ ഓഫിസിലും, പരസ്യങ്ങളിലും പ്രദർശിപ്പിക്കണം. അംഗീകൃത ഏജന്‍സികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ www.emigrate.gov.in വെബ്സൈറ്റില്‍ ലഭ്യമാണെന്ന് പ്രൊട്ടക്റ്റർ ഒഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം) സി. ശ്യാംചന്ദ് അറിയിച്ചു.
എമിഗ്രേഷൻ ആക്റ്റ് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപയും ജിഎസ് ടിയും മാത്രമേ ഈടാക്കാവൂ. ഇതിനു രസീത് നല്‍കണം. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യക്കടത്തിനു തുല്യവും ക്രിമിനൽ കുറ്റവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625 കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ:: poecochin@mea.gov.in) പ്രൊട്ടക്റ്റർ ഒഫ് എമിഗ്രന്റ്സ് ഓഫിസുകളുമായി ബന്ധപ്പെടാവുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.