കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു. 62 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.
കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. സ്കൂള്‍ പഠനകാലത്തുതന്നെ സാഹിത്യത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബല്‍റാം ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗ്രാമം എന്ന പേരില്‍ ആദ്യ നോവല്‍ എഴുതിയത്. എന്നാല്‍ ഇരുപതാം വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്.
ജയരാജിന്‍റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്‍റേത്. വി കെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി എന്ന സിനിമയ്ക്കാണ് പിന്നീട് ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഹാംലറ്റ് എന്ന ഷേക്‌സ്പിയര്‍ നാടകത്തെ കേരളീയ പശ്ചാത്തലത്തില്‍ പുനരവതരിപ്പിച്ച സിനിമയായിരുന്നു കര്‍മ്മയോഗി. തുടര്‍ന്ന് 2021 ല്‍ ടി ദീപേഷ് സംവിധാനം ചെയ്ത അക്വേറിയം എന്ന സിനിമയ്ക്കും ബല്‍റാം തിരക്കഥയും സംഭാഷണവും ഒരുക്കി.
കാശി എന്ന മറ്റൊരു നോവലിനൊപ്പം ബലന്‍ (സ്മരണകള്‍), മുയല്‍ ഗ്രാമം, രവി ഭഗവാന്, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം, അനന്തം (പരീക്ഷണ കൃതി) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.