പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ മൊഴി മാറ്റി നിർണായക സാക്ഷികൾ. കൊലപാതകത്തിനു ശേഷം ചെന്താമര കൊടുവാളുമായി നിൽക്കുന്നത് കണ്ടെന്ന് മൊഴി നൽകിയ വീട്ടമ്മ താൻ ഒന്നും കണ്ടിട്ടില്ലെന്ന് പൊലീസിന് മൊഴി നൽകി. ചെന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരനും അറിയില്ലെന്ന് പറഞ്ഞ് കയ്യോഴിഞ്ഞു. ചെന്താമരയോടുള്ള പോടിയാണ് കൂറുമാറ്റത്തിനു പിന്നിലെന്നാണ് വിവരം.
ജനുവരി 27 ന് രാവിലെയാണ് ദാരുണമായ സംഭവം നടക്കുന്നത്. അയല്‍വാസികളായ തിരുത്തമ്പാടം ബോയന്‍ നഗറില്‍ സുധാകരനേയും അമ്മ ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്താമര പൊലീസ് പിടിയിലായത്. ശാസ്ത്രീയ തെളിവുകള്‍, കൊലക്കുപയോഗിച്ച ആയുധങ്ങള്‍, പ്രതിയുടെ വസ്ത്ര എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.സുധാകരന്‍റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഇരട്ടക്കൊല നടത്തിയത്.