വയലൻസിന് മൂല കാരണം സിനിമകളെന്ന ആരോപണം അസംബന്ധമെന്ന് ഫെഫ്ക

വിഷ്ണു പ്രിയ കൊലക്കേസ് ഉണ്ടായപ്പോൾ അത് അഞ്ചാം പാതിര എന്ന ചിത്രത്തിന്‍റെ പ്രേരണയാലാണെന്നായിരുന്നു ആരോപണം
fefka denies the role of cinema in crime

വയലൻസിന് മൂല കാരണം സിനിമകളെന്ന ആരോപണം അസംബന്ധമെന്ന് ഫെഫ്ക

Updated on

കൊച്ചി: വയലൻസിന് കാരണം സിനിമകളാണെന്ന ആരോപണത്തിനെതിരേ നിർമാതാക്കളുടെ സംഘടനയായ ഫെഫ്ക. സമീപ കാലത്തുണ്ടായ പല കൊലപാതകങ്ങളുടേയും മൂല കാരണം സിനിമയാണെന്നാണ് ഭരണ കർത്താക്കളിൽ നിന്നും യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളിൽ നിന്നും പൊലീസിൽ നിന്നുമുൾപ്പെടെ ഉയരുന്ന അഭിപ്രായങ്ങൾ. ലോകത്ത് നടക്കുന്ന എന്ത് കാര്യവും വിരൽ തുമ്പിൽ ലഭ്യമാവുന്ന ഇക്കാലത്ത് അക്രമങ്ങൾക്ക് കാരണം സിനിമയാണെന്ന വാദത്തിന് എന്തുപ്രസക്തിയാണ് ഉള്ളതെന്ന് ഫെഫ്ക ചോദിച്ചു.

സിനിമയെ അക്രമത്തിന്‍റെ കാരണമായി ചിത്രീകരിക്കുന്നത് അസംബന്ധവും അബദ്ധജടിലവുമാണ്. ഭീകരമായ വയലൻസുകൾ പ്രമേയമായ സീരിസുകളും സിനിമകളുമടക്കം എത്രത്തോളം മറ്റ് ഭാഷകളിൽ നിന്നും ലഭ്യമാണ്. മാത്രമല്ല 10 പേരെ കൊന്നാൽ ഒരു തോക്ക് ഫ്രീയായി ലഭിക്കുന്ന ഗെയിമുകൾ ഇന്ന് കുട്ടികൾക്കിടയിൽ സുപരിചിതമാണ്. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമടക്കം എത്തുന്ന സിനിമകളിലാണ് ഏറ്റവുമധികം വയലൻസു കാണാൻ കഴിയുന്നത്. ഇത് തന്നെയാണ് നമ്മുടെ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ ഫെഫ്ക പറയുന്നു.

വിഷ്ണു പ്രിയ കൊലക്കേസ് ഉണ്ടായപ്പോൾ അത് അഞ്ചാം പാതിര എന്ന ചിത്രത്തിന്‍റെ പ്രേരണയാലാണെന്നായിരുന്നു ആരോപണം. പിന്നീട് ദൃശ്യം പേലുള്ള സിനിമകൾക്കെതിരേയും ഇപ്പോഴിതാ മാർക്കോയ്ക്കെതിരേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയരുന്നു. എന്നാൽ ആരും മനസിലാക്കാത്ത വസ്തുത, ഇത്തരം സിനിമയ്ക്ക് വേണ്ടിയുള്ള ആശയങ്ങൾ ഉണ്ടാവുന്നത് സമൂഹത്തിൽ നിന്നുതന്നെയാണ് എന്നതാണ്. ഇത്തരം സിനിമകൾ കാണാനും ആസ്വദിക്കാനുമുള്ള സാമൂഹിക അന്തരീക്ഷം ഇവിടെ നിലനിൽക്കുന്നുവെന്ന വസ്തുത ആരും മറക്കരുതെന്നും ഫെഫ്ക അഭിപ്രായപ്പെടുന്നു. എന്നാൽ വയലൻസിനെ അമിതമായി മാർക്കറ്റ് ചെയ്യുന്നതും ഗ്ലോറിഫൈ ചെയ്യുന്നതുമായ ആവിഷ്കാരങ്ങൾ വിമർശിക്കപ്പെടേണ്ടതാണെന്നും ഫെഫ്ക വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com