

ഇരിങ്ങാലക്കുടയിൽ നടത്തിയ കേരള കോൺഗ്രസ് നേതൃയോഗത്തിനിടെ ഉണ്ടായ സംഘർഷം.
Metro Vaartha
ഇരിങ്ങാലക്കുട: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഭിന്നത തമ്മിലടിയിൽ കലാശിച്ചു. പാർട്ടി വീണ്ടുമൊരു പിളർപ്പിലേക്കു നീങ്ങുന്നതായി സൂചന. ഇടതുപക്ഷത്തിന്‍റെ കോട്ടയായി അറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽനിന്ന് നാല് തവണ വിജയിച്ച് നിയമസഭയിലെത്തിയിട്ടും മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടനെ മന്ത്രിയോ ചീഫ് വിപ്പോ ആക്കാത്തതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം.
ഉണ്ണിയാടൻ നിയമസഭാംഗമായതിന്‍റെ രജത ജൂബിലിയോടനുബന്ധിച്ച് അദ്ദേഹത്തിന് നൽകുന്ന ആദര സമ്മേളനം കേരള കോൺഗ്രസ് തൃശൂർ ജില്ലാ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച്ചയാണ് സംഘടിപ്പിച്ചിരുന്നത്. തൃശൂരിൽ സമ്മേളനം ചേരുന്ന അതേ ദിവസം അതേ സമയത്തു തന്നെ കേരള കോൺഗ്രസ് നേതൃത്വ സമ്മേളനം ഇരിങ്ങാലക്കുടയിൽ വിളിച്ചു കൂട്ടിയതോടെയാണ് പാർട്ടിക്കുള്ളിലെ രൂക്ഷമായ ചേരിപ്പോര് മറനീക്കി പുറത്തുവന്നത്.
ഇരിങ്ങാലക്കുടയിലെ നേതൃത്വ സമ്മേളനം തോമസ് ഉണ്ണിയാടനെ അനുകൂലിക്കുന്ന നിയോജകമണ്ഡലം പ്രസിഡന്‍റ് അടക്കമുള്ള ഭാരവാഹികൾ അറിഞ്ഞില്ലെന്നാണ് ആക്ഷേപം. കേരള കോൺഗ്രസിന്‍റെ മുൻ കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരന്‍റെ ഭർത്താവും, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവുമായ എബിൻ വെള്ളാനിക്കാരന്‍റെ ഉടമസ്ഥതയിലുള്ള വെള്ളാനിക്കാരൻ കോംപ്ലക്സിലാണ് നേതൃത്വ യോഗം നടത്തിയത്. ഫെനി എബിൻ വെള്ളാനിക്കാരൻ തന്നെയായിരുന്നു യോഗത്തിന്‍റെ കൺവീനറും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ ജില്ലാ പ്രസിഡന്‍റ് സി.വി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
തൃശൂരിൽ നടത്തിയ ആദര സമ്മേളനത്തിൽ തോമസ് ഉണ്ണിയാടനെ അനുകൂലിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലം നേതൃത്വം പങ്കെടുത്തു. നേതൃത്വ യോഗത്തിൽ ഉണ്ണിയാടനോട് വിയോജിപ്പുള്ളവരും എത്തി. ഇരിങ്ങാലക്കുടയിലെ നേതൃയോഗത്തിൽ തങ്ങളുടെ ശക്തി തെളിയിക്കാൻ പാകത്തിൽ ആളുകളെ കൂട്ടാൻ സംഘാടകർ ശ്രമിച്ചിരുന്നു. എന്നാൽ, യോഗസ്ഥലത്തെത്തിയ ഉണ്ണിയാടൻ അനുകൂലികൾ സ്ഥലം എംഎൽഎ കൂടിയായ തങ്ങളുടെ പാർട്ടി നേതാവിനെ പങ്കെടുപ്പിക്കാതെ യാതൊരു കാരണവശാലും യോഗം നടത്താൻ അനുവദിക്കില്ലെന്ന് വെല്ലുവിളിച്ചു. മുൻ നഗരസഭാ കൗൺസിലർക്ക് പാർട്ടി നേതൃയോഗം വിളിക്കാനുള്ള അർഹതയില്ലെന്നും അവർ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്‍റും യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പാർട്ടി അണികളെ മുഴുവൻ അറിയിക്കാതെ നടത്തുന്ന യോഗത്തിൽ പാർട്ടി ഫ്ലെക്സ് ഉപയോഗിക്കാൻ പാടില്ല എന്നും അവർ തർക്കിച്ചു. ഇതോടെ അന്തരീക്ഷം സംഘർഷഭരിതമായി. തുടർന്ന് ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവു വന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.