തിരുവനന്തപുരം: കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട കേരള എംപിമാരുടെ നിവേദക സംഘത്തിൽ യുഡിഎഫ് എംപിമാർ സഹകരിച്ചില്ല എന്ന വിമർശനം സംബന്ധിച്ച് പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പാർലമെന്റ് സമ്മേളനത്തിനു മുൻപ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന എംപിമാരുടെ യോഗത്തിൽ, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണന കേരളത്തിലെ എംപിമാർ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഈ വിഷയത്തിൽ ഒരു നിവേദനം കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് സമർപ്പിക്കണമെന്നും തീരുമാനമെടുത്തിരുന്നു. ഇതിനായി വിശദമായ കുറിപ്പ് തയാറാക്കുകയും ചെയ്തു. എന്നാൽ എംപിമാരുടെ നിവേദനത്തിൽ ഒപ്പിടാനോ നിവേദക സംഘത്തിന്റെ ഭാഗമാകാനോ യുഡിഎഫ് എംപിമാർ തയാറായില്ല എന്നതായിരുന്നു ഉന്നയിച്ച പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, സംസ്ഥാന ധന മന്ത്രി ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രിയെ കണ്ട സന്ദർഭത്തിൽ ഒപ്പം പോകാൻ എം പി മാരെ ക്ഷണിച്ചിരുന്നില്ല എന്ന മറുപടി നൽകി തെറ്റിദ്ധരിപ്പിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. സംസ്ഥാന ധന മന്ത്രിയോടൊപ്പം എംപിമാർ കേന്ദ്ര ധന മന്ത്രിയെ കാണാൻ വന്നില്ല എന്ന ആക്ഷേപം ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഉന്നയിക്കാത്ത വിഷയത്തിനു മറുപടി പറഞ്ഞ് ഉന്നയിച്ച വിഷയം മാറ്റാനാണ് ശ്രമിക്കുന്നത്.
കേരളത്തിന്റെ പൊതുവായ താത്പര്യമുയർത്തിപ്പിടിച്ച് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി അർഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കണം എന്ന പൊതു തീരുമാനത്തിൽ നിന്ന് യുഡിഎഫ് എംപിമാർ പിന്മാറിയത് അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണെന്ന് മന്ത്രി ആവർത്തിച്ചു.
കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട വ്യക്തമായ കണക്കുകൾ സഹിതം സംസാരിച്ചിരുന്നു. എന്നാൽ പതിവു പോലെ പ്രതിപക്ഷ നേതാവ് കേന്ദ്ര സർക്കാരിന് പ്രതിരോധവും തീർത്ത് രംഗത്ത് വന്നു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന ഗവൺമെന്റ് നികുതി പിരിക്കാത്തതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേന്ദ്രം കേരളത്തിന് അർഹമായ നികുതി വിഹിതം നൽകുന്നില്ല എന്നതും സംസ്ഥാനത്തിന് അർഹമായ കടമെടുപ്പു പോലും അനുവദിക്കുന്നില്ല എന്നതും അദ്ദേഹത്തിന് അറിയാത്ത കാര്യമല്ല.
നിയമസഭയിൽ എത്രയോ തവണ ഈ വിഷയങ്ങൾ ചർച്ച ചെയ്തതാണ്. രാജ്യത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ഗവൺമെന്റ് പുലർത്തുന്ന സാമ്പത്തിക സമീപനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അപ്പോഴും പ്രതിപക്ഷ നേതാവ് കേന്ദ്രത്തെ കുറ്റപ്പെടുത്താതെ കേരളത്തിന്റെ നികുതി പിരിവിന്റെ കുഴപ്പമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനമെന്നു പറയുന്നത് ഏതു വസ്തുതയുടെ അടിസ്ഥാനത്തിലാണ്? ബിജെപി ഗവൺമെന്റിനെ വിമർശിക്കുമ്പോൾ അദ്ദേഹം ഇത്രമേൽ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണ്?- മന്ത്രി ചോദിച്ചു.
കേരളത്തിന്റെ തനത് വരുമാനത്തിൽ രണ്ടു വർഷം കൊണ്ട് 24,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2021ൽ 47,000 കോടി രൂപയായിരുന്ന തനത് വരുമാനം 2023 ൽ 71,000 കോടി രൂപയായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തനത് നികുതി വരുമാനവും വാർഷിക വരുമാന വർദ്ധനവുമാണ് ഈ വർഷം ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.