ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കൈയേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍. കേസില്‍ 16-ാം പ്രതിയാണ് കുഴല്‍നാടന്‍. ആകെ 21 പ്രതികളാണ് കേസിലുള്ളത്. 2012ലെ ദേവികുളം തഹസില്‍ദാര്‍ ഷാജിയാണ് കേസില്‍ ഒന്നാം പ്രതി. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടൻ ഭൂമി വാങ്ങിയെന്ന് എഫ്ഐആര്‍. കഴിഞ്ഞദിവസം വൈകുന്നേരം ഇടുക്കി വിജിലൻസ് യൂണിറ്റാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്‌ഐആര്‍ ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും.
ആധാരത്തിൽ വില കുറച്ച് കാണിച്ച് ഭൂമി രജിസ്ട്രേഷൻ നടത്തിയെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ ഭൂമി ഇടപാട് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. 3 ആധാരങ്ങളിലായി ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്‍റ് സ്ഥലവും കെട്ടിടങ്ങളുമാണ് മാത്യുവിന്‍റെയും 2 പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയിട്ടുള്ളത്.
എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിലയെക്കാള്‍ കൂടുതല്‍ കാണിച്ചുവെന്ന ന്യായീകരണത്തെ മാത്യു കുഴല്‍നാടന്‍ പ്രതിരോധിച്ചു. ആധാരത്തിലുളളതിനെക്കാള്‍ 50 സെന്‍റ് അധിക സര്‍ക്കാര്‍ ഭൂമി കൈവശം വച്ചെന്നതാണ് മാത്യു കുഴല്‍നാടനെതിരായ കേസ്. പുറമ്പോക്ക് കയ്യേറി മതില്‍ കെട്ടി എന്നത് ശരിയല്ല. ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി പുതുക്കിപണിയുക മാത്രമാണ് ചെയ്തത്. വാങ്ങിയ സ്ഥലത്തില്‍ കൂടുതലൊന്നും കൈവശമില്ലെന്നുമായിരുന്നു എന്നും മുഖ്യമന്ത്രിക്കെതിരേ നിലപാട് എടുത്തതിന്‍റെ പ്രതികാരമായുള്ള വേട്ടയാടൽ ആണിതെന്നുമാണ് കുഴല്‍നാടന്‍റെ വിശദീകരണം.