
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ ഒട്ടാകെ കനത്ത പുക. പത്തിലധികം അഗ്നിശമന സേനകൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൊച്ചിയിലെ വൈറ്റില, കടവന്ത്ര, കലൂർ, ഇൻഫോപാർക്ക് അടക്കമുള്ള നഗരത്തിലെ പ്രധാന പ്രദേശങ്ങളിലാണ് പുക മൂടിയിരിക്കുന്നത്.
ബുധനാഴ്ച്ച വൈകിട്ട് 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തീ മാലിന്യക്കൂമ്പാരത്തിൽ കത്തിപ്പിടിച്ച് വലിയ തോതിൽ കത്തുകയായിരുന്നു. ശക്തമായ കാറ്റിൽ കൂടുതൽമാലിന്യങ്ങളിലേക്ക് തീ പടർന്നതാണ് വെല്ലുവിളി ഉയർത്തുന്നത്. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടായ രൂക്ഷഗന്ധം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കനത്ത പുക കാരണം സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കലക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി ഒട്ടേറെ അഗ്നിരക്ഷാ സേന യൂണിറ്റുകൾ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കൂടിക്കിടക്കുന്നതിനാൽ കടുത്ത ചൂടിൽ ഉരുകി തീപിടിച്ചതാവാനാണ് സാധ്യത എന്നാണ് നിഗമനം.