
കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപ്പിടുത്തമുണ്ടായതിനെ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക തങ്ങി നിൽക്കുന്നു. പ്രധാന ഇടത്ത് നിന്ന് കിലോമീറ്ററുകളോളം അകലെയ്ക്ക് പുക വ്യാപിച്ചിട്ടുണ്ട്.
തീ ഇതുവരേയും പൂർണ്ണമായി അണയ്ക്കാനായിട്ടില്ല. അണയാതെ കിടക്കുന്ന കനലുകളിൽ നിന്ന് തീ ഇനി വീണ്ടും പടരാനും സാധ്യതയുണ്ട്. ഇതിനു മുമ്പ് പലവട്ടം ബ്രഹ്മപുരം പ്ലാന്‍റിൽ തീപിടുത്തമുണ്ടായപ്പോൾ 3 ദിവസമെടുത്താണ് തീ കെടുത്താന്‍ സാധിച്ചത്. നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. തീ പിടുത്തതിനുണ്ടായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇന്നലെ വൈകിട്ട് നാലരയോടെയാണു തീ പടർന്നു പിടിച്ചത്.
വിവിധ പ്രദേശങ്ങളിൽ നിന്നായി 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയൽ പാർക്കിന് പുറകിലായുള്ള ചതുപ്പ് പാടത്താണ് തീപിടുത്തമുണ്ടായത്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥലത്ത് ആളപായമോ മറ്റു നാശനഷ്ട്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൊച്ചിയിലെ നഗരത്തിലെങ്ങും കനത്ത പുക മൂടിക്കെട്ടി നിൽക്കുകയാണ്.