പടക്കം നിർമിക്കുന്നതിനിടെ വീട്ടിൽ സ്ഫോടനം, രണ്ടു പേർ മരിച്ചു; ശരീരം ചിതറിത്തെറിച്ച നിലയിൽ

വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടയിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്
fire cracker manufacturing unit explosion in kozhikode

സ്ഫോടനത്തിൽ വീട് തകർന്ന നിലയിൽ

Updated on

കോഴിക്കോട്: വീട്ടിൽ പടക്കം നിർമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. കുന്നമംഗലം പെരിങ്ങൊളം കുരിക്കത്തൂരിാണ് സ്ഫോടനമുണ്ടായത്. രാമനാട്ടുകര പാറമ്മൽ മഠത്തിൽ പറമ്പിൽ രാഹുൽ (26), മുണ്ടിക്കൽത്താഴം പുതിയോട്ടു മേത്തൽ രാഹുൽ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ ശരീരം സ്ഫോടനത്തിൽ ചിതറിത്തെറിച്ച നിലയിലായിരുന്നു. വീട്ടിലുണ്ടായിരുന്ന 3 പേർക്കു പരുക്കേറ്റു.

വിഷു ആഘോഷത്തിനായി പടക്കം നിർമിക്കുന്നതിനിടയിൽ ഞായറാഴ്ച രാത്രി പത്തോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ശബ്ദം ഒരു കിലോമീറ്റർ ചുറ്റളവിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു. മുണ്ടിക്കൽ താഴം പുതിയോട്ട് മീത്തൽ വിഷ്ണു, ഭാര്യ കോട്ടയം സ്വദേശി സിനി, മെഡിക്കൽ കോളജ് എടക്കണ്ടപ്പറമ്പത്ത് ഹിജിത്(36) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

4 മാസം മുൻപാണ് വിഷ്ണു ഈ വീട് വാടകയ്ക്ക് എടുത്ത് ഇവിടെ താമസം തുടങ്ങിയത്. സ്ഫോടനത്തിൽ മരിച്ചവരിൽ ഒരാൾ വിഷ്ണുവിന്റെ അനുജനും മറ്റേയാൾ ഭാര്യാ സഹോദരനുമാണ്. പടക്ക നിർമാണത്തിനായി വലിയ തോതിൽ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നതായി സംശയിക്കുന്നു. അതേസമയം ഇവിടെ പടക്ക നിർമാണം നടക്കുന്ന കാര്യം പരിസരവാസികൾ അറി​ഞ്ഞിരുന്നില്ല. സ്ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുംമുൻപ് 2 പേരും മരിച്ചു.

logo
Metro Vaartha
www.metrovaartha.com