
തിരുവനന്തപുരം: എൻസിസി സംസ്ഥാന ക‍്യാംപിലുണ്ടായ ഭക്ഷ‍്യവിഷബാധയെ പറ്റി ഉന്നതവിദ‍്യഭ‍്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. തൃക്കാകര കെഎംഎം കോളെജിൽ നടന്ന എൻസിസി ക‍്യാംപിലാണ് ഭക്ഷ‍്യവിഷബാധ റിപ്പോർട്ട് ചെയ്തത്. എൻസിസി ഡയറക്‌ടറേറ്റിന്‍റെ കീഴിൽ 21 കേരള ബറ്റാലിയൻ എൻസിസി എറണാകുളത്തിലെ സ്കൂൾ, കോളെജ് കേഡറ്റുകൾ പങ്കെടുക്കുന്ന പത്ത് ദിവസത്തെ വാർഷിക പരിശീലന ക‍്യാംപിലാണ് ഭക്ഷ‍്യവിഷബാധയുണ്ടായത്.
അതേസമയം ഭക്ഷ‍്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 70ഓളം വിദ‍്യാർഥികളുടെ നില തൃപ്തികരമാണ്. ഡിസംബർ 20നാണ് ക‍്യാംപ് തുടങ്ങിയത്. എൻസിസി 21 കേരള ബറ്റാലിയൻ ക‍്യാംപിൽ 600 ഓളം വിദ‍്യാർഥികളാണ് പങ്കെടുത്തത്. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു വിദ‍്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് വിദ‍്യാർഥികളെ കളമശേരി മെഡിക്കൽ കോളെജിലും അടുത്തുള്ള സ്വകാര‍്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.