ഭക്ഷ്യസുരക്ഷ: ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ

ഭക്ഷ്യസുരക്ഷ: ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ

നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഒക്ടോബർ മാസത്തിൽ 8703 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ലൈസൻസിംഗ് മാനദണ്ഡങ്ങൾ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ 564 സ്ഥാപനങ്ങളിൽ നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 30 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

14 ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും 817 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 3582 സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു. ഒക്ടോബർ മാസത്തിൽ 111 സാമ്പിളുകൾ അൺസേഫ് ആയും 34 സാമ്പിളുകൾ സബ്സ്റ്റാൻഡേർഡ് ആയും 18 സാമ്പിളുകൾ മിസ് ബ്രാൻഡഡ് ആയും റിപ്പോർട്ടുകൾ ലഭിച്ചു. സാമ്പിൾ പരിശോധനകളിൽ 91 സാമ്പിളുകളിൽ അഡ്ജ്യൂഡിക്കേഷൻ നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്താകെ 89 പ്രോസിക്യൂഷൻ നടപടികളും സ്വീകരിച്ചു.

ഭക്ഷണ ശാലകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ശക്തമായ നടപടികളാണ് വകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നത്. മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തി. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥർ പരിശോധനകൾ പൂർത്തിയാക്കി. ആളുകൾ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു.

ഷവർമ പോലുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ നടത്തി. ഇത്തരത്തിൽ 371 പരിശോധനകളാണ് പൂർത്തിയാക്കിയത്. മയണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. പാഴ്സലിൽ തീയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കുന്നതാണ്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com