
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം ഫുട്‌ബോളര്‍ അനസ് എടത്തൊടികയ്ക്ക് ജോലി നല്‍കിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. സര്‍ക്കാരിന്‍റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡ പ്രകാരം അനസിന് അപേക്ഷിക്കാന്‍ കഴിയില്ല. ഈ വസ്തുത മറച്ചുവച്ച് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കുകയാണ് ചിലർ.
2021 ഫെബ്രുവരി 18 ന് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണ് 2015 മുതല്‍ 2019 വരെ കാലയളവിലെ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. അതുപ്രകാരം, 2013 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ കാലയളവില്‍ നിശ്ചിത കായികനേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് അപേക്ഷിക്കാം. മാനദണ്ഡങ്ങള്‍ പ്രകാരം അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകള്‍ നടത്തിയ ഒളിംപിക്സ്, ലോകകപ്പ്, ലോക യൂണിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്തവരെയും വ്യക്തിഗത ഇനങ്ങളിലോ ടീമിനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായവരെയും പരിഗണിക്കും.
ഫുട്‌ബോള്‍ താരം മുഹമ്മദ് അനസ് നോട്ടിഫക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ ഈ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടില്ല. നോട്ടിഫക്കേഷനില്‍ പരാമര്‍ശിക്കുന്ന കാലയളവില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇത്തരം ഒരു മത്സരങ്ങളിലും പങ്കെടുത്ത് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ ടീമില്‍ അംഗമായിരുന്നില്ല. പ്രൊഫഷണല്‍ ക്ലബ് മത്സരങ്ങള്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് പരിഗണിക്കുന്നതല്ല. പ്രൊഫഷണല്‍ കരിയറില്‍ സജീവമായിരുന്ന കാലയളവില്‍ അനസ് ജോലിക്ക് അപേക്ഷ നല്‍കിയില്ല. വിരമിക്കുന്ന ഘട്ടത്തിലാണ് അപേക്ഷ നല്‍കിയത്.
കായികതാരങ്ങളുടെ മികച്ച പ്രകടനം, സാമ്പത്തികനില, പ്രായം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക പരിഗണനയില്‍ മന്ത്രിസഭാ തീരുമാന പ്രകാരം ജോലി നല്‍കാറുണ്ട്. ഇത്തരത്തില്‍ നിരവധി അപേക്ഷകളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഇക്കൂട്ടത്തില്‍ അനസിന്‍റെ അപേക്ഷയുമുണ്ടെന്നും മന്ത്രി പറഞ്ഞു. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇതുവരെ സ്‌പോട്‌സ് ക്വാട്ട പ്രകാരം 960 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കി. ഇതില്‍ 80 പേര്‍ ഫുട്‌ബോള്‍ താരങ്ങളാണ്. ഇതൊരു റെക്കോഡാണ്. ആകെ നിയമനം ലഭിച്ചവരുടെ 12 ശതമാനം വരും ഫുട്‌ബോള്‍ താരങ്ങളുടെ എണ്ണം. ഒരു കാലയളവിലും ഇത്ര ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.