
ഇടുക്കി: ഇടുക്കിയിൽ ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ (arikomban) തളക്കാനുള്ള നടപടികൾ ഊർജിതമാക്കി വനം വകുപ്പ് (Forest Department). കൊമ്പനെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലാക്കാനാണ് നീക്കം. മാർച്ച് 15 ന് ഉള്ളിൽ ദൗത്യം പൂർത്തിയാക്കാനാവുമെന്നാണ് വനം വകുപ്പ് (Forest Department) പ്രതീക്ഷിക്കുന്നത്.
കോടനാട് നിലവിൽ ഒരു കൂടുണ്ട്, എന്നാൽ അതിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതോടെ പുതിയത് നിർമിക്കാൻ തീരുമാനിച്ചു. അതിന്‍റെ പണി തീരുന്നതിനായാണ് ദൗത്യം അല്‍പം വൈകിക്കുന്നത്.
വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് കൂട് പണിയാനുള്ള യൂക്കാലി മരങ്ങള്‍ കണ്ടെത്തി മുറിക്കാന‍് നിര്‍ദ്ദേശം നല്‍കിയത്. മുറിച്ച മരങ്ങള്‍ കോടനാട്ടെത്തിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളിൽ കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കും. മാര്‍ച്ച് പത്തോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് വനംവകുപ്പിന്‍റെ (Forest Department) പ്രതീക്ഷ.
കൂടിന്‍റെ പണി തീർന്ന ശേഷമാവും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ പിടിക്കാനുള്ള സംഘം ഇടുക്കിയിലെത്തുക. അരികൊമ്പനെ (arikomban) പിടികൂടുകയെന്ന ദൗത്യം മാര്‍ച്ച് 15നുള്ളില്‍ തീര്‍ക്കാനാണ് ഇവരുടെയെല്ലാം ശ്രമം.