ഇടുക്കി: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തിൽ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം ശനിയാഴ്ച വെളുപ്പിനു നാലു മണിക്ക് ആരംഭിക്കും. ഇതിനു മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. കൊമ്പനെ തളയ്ക്കുന്നതു കാണാനായി ജനങ്ങൾ കൂട്ടം കൂടന്നതു തടയാനാണു നിരോധനാജ്ഞ. ഇതു സംബന്ധിച്ച് ജില്ലാ കലക്‌ടറുടെ അധ്യക്ഷതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു.
ദൗത്യസംഘത്തിന്‍റെ നേതൃത്വത്തിൽ 24-നു മോക്ക് ഡ്രിൽ നടത്തും. ശനിയാഴ്ച്ചത്തെ ശ്രമം വിജയിച്ചില്ലെങ്കിൽ രണ്ടാമത്തെ ശ്രമം 26-നു നടത്താനും തീരുമാനമായിട്ടുണ്ട്. 71 അംഗങ്ങളുള്ള പതിനൊന്നു ടീമുകളാണു അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ദൗത്യസംഘത്തിലുള്ളത്. നാലോളം കുങ്കിയാനകളുടെ സഹായത്തോടെയാണു ദൗത്യം. പ്രദേശത്തെ 301 കോളനി ഒഴിപ്പിക്കണോ എന്നതിൽ നാളെ തീരുമാനമെടുക്കും.
സിമന്റ് പാലത്തിനു സമീപം മുൻപ് അരിക്കൊമ്പൻ മൂന്നു തവണ തകർത്ത വീട്ടിൽ താത്കാലിക റേഷൻ കടക്കൊപ്പം താമസമുള്ള വീടും സജ്ജീകരിച്ച് ഇവിടേക്ക് ആനയെ ആകർഷിക്കാനാണ് വനംവകുപ്പിന്റെ ആലോചന. അരിക്കൊമ്പന്റെ സ്ഥിരം സഞ്ചാര പാതയിലാണ് ഈ വീട്. ആനയെ മയക്കുവെടിവച്ചു പിടികൂടി കോടനാടെത്തിക്കുന്നതിനുള്ള പദ്ധതികളെല്ലാം വനംവകുപ്പ് തയാറാക്കിയിട്ടുണ്ട്. ആനയെ കോടനാട്ടേക്കു കൊണ്ടു പോകുന്ന വഴിയിലും ഗതാഗാത നിയന്ത്രണം ഏർപ്പെടുത്തും.