
തിരുവനന്തപുരം: മലപ്പുറം മുൻ എസ്പി സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണ് നടപടി. പി.വി. അൻവറിന്‍റെ ആരോപണങ്ങൾക്കു പിന്നാലെയായിരുന്നു സസ്പെൻഷൻ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തിരിച്ചെടുക്കാൻ ശുപാർശ ചെയ്തത്.
സുജിത് ദാസിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും പുതിയ പോസ്റ്റിങ് നൽകിയിട്ടില്ല. എസ്പിക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു പി.വി. അൻവറിന്‍റെ ആരോപണം.
എസ്പിയുടെ ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. മലപ്പുറം എസ്പിയായിരിക്കുന്ന സമയത്ത് ക‍്യാംപ് ഓഫിസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ‍്യപ്പെട്ടുള്ള എസ്പിയുടെ ശബ്ദരേഖയാണ് അൻവർ പുറത്തുവിട്ടത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
അതേസമയം, സുജിത് ദാസിനെതിരെയുള്ള അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് റിവ‍്യൂ കമ്മിറ്റി അറിയിച്ചു.