

തൃശൂർ: ആദ്യവർഷങ്ങളിൽ പണം നിക്ഷേപിച്ചവർക്കെല്ലാം കൃത്യമായി പലിശ നൽകി വിശ്വാസ്യത ആർജിച്ചാണ് ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ബില്യൻ ബീസ് എന്ന ട്രേഡിങ് സ്ഥാപനം കോടികളുടെ തട്ടിപ്പ് നടത്തിയത്. ഇതുവരെ 32 പേരിൽ നിന്നും 150 കോടിയിലധികം രൂപയാണ് ബില്യൻ ബീസിന്‍റെ ഉടമസ്ഥൻ ബിബിൻ കെ ബാബുവും കുടുംബവും തട്ടിയതെന്നാണ് പരാതി. പത്ത് ലക്ഷം രൂപ ട്രേഡിങിൽ നിക്ഷേപിച്ചാൽ പ്രതിമാസം 30,000 മുതൽ 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്.
സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്ന സമയത്ത് ബാങ്കിൽ എത്തുന്നവരെ നിരീക്ഷിച്ചാണ് ബിബിൻ ബാബു ട്രേഡിങ്ങിലേക്ക് കടക്കുന്നത്. 2019ൽ ഇരിങ്ങാലക്കുടയിൽ ബില്യൺ ബീസ് പ്രവർത്തനം ആരംഭിച്ചു. പണ്ട് ജോലി ചെയ്തിരുന്ന ബാങ്കിൽ വൻതുക നിക്ഷേപിച്ചിരുന്നവരെയെല്ലാം ബന്ധപ്പെട്ട് ഇവരിൽ നിന്നെല്ലാം ബിബിൻ നിക്ഷേപം സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. സംസാരിച്ച് കൈയിലെടുക്കാൻ മിടുക്കനായിരുന്നു ബിബിൻ എന്ന് തട്ടിപ്പിനിരയായവർ പറയുന്നു. ആദ്യത്തെ മൂന്ന് നാല് വർഷം വരെ വാഗ്ദാനം ചെയ്ത പണം കൃത്യമായി തിരിച്ചു നൽകാൻ ബിബിൻ ശ്രദ്ധിച്ചിരുന്നു. ഇരിങ്ങാലക്കുടയിൽ ആഡംബര ഓഫിസും ആരംഭിച്ചിരുന്നു. മാരുതി 800 ൽ നിന്ന് മിനി കൂപ്പറിലേക്കുള്ള മാറ്റവും അക്കാലത്തായിരുന്നു. പിന്നീട് പണം നൽകുന്നതിൽ ദീർഘമായ ഇടവേളകൾ വന്നു തുടങ്ങി. 2023 മുതലാണ് പണം ഇടപാടുകളിൽ മുടക്കം വന്നു തുടങ്ങിയത്. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് പണം നൽകാമെന്ന് തുടർച്ചയായി ഉറപ്പു നൽകിയിരുന്നുവെങ്കിലും ഇതൊന്നും നടപ്പിലാക്കാൻ സാധിച്ചില്ല.
ബിബിൻ ആയിരുന്നു ട്രേഡിങ്ങിന്‍റെ തലപ്പത്തെങ്കിലും കുടുംബാംഗങ്ങൾ എല്ലാം പലപ്പോഴായി സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകർക്ക് പണം നൽകാമെന്നായിരുന്നു നൽകിയ ഉറപ്പ്. നിക്ഷേപകരെ തെറ്റിധരിപ്പിക്കാനായി ബിബിൻ കെ.ബാബുവിന്‍റെ ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവർ ഒപ്പുവച്ച ചെക്കും നിക്ഷേപകർക്ക് നൽകിയിരുന്നു. പണം ആവശ്യപ്പെടുന്നവർക്ക് ആയിരമോ രണ്ടായിരമോ നൽകി താത്കാലിക പരിഹാരം കാണുന്നതും പതിവായിരുന്നു. ദുബായിൽ നിന്ന് പണം ഇടപാടുകൾ നടത്താൻ തടസം നേരിടുന്നുവെന്നും ആരോ ചതിച്ചുവെന്നും മറ്റുമായിരുന്നു കസ്റ്റമേഴ്സിനോട് പറഞ്ഞിരുന്നത്. ബിൽ അടക്കാൻ പണമില്ലാതെ ഓഫിസിലെ ഫ്യൂസ് ഊരിയെന്നും വീട് ജപ്തിയായെന്നും അറിഞ്ഞതോടെയാണ് പറ്റിക്കപ്പെട്ടതായി പലരും തിരിച്ചറിഞ്ഞത്.
പിന്നീട് ബിബിൻ കെ ബാബുവും സഹോദരങ്ങളും ഒളിവിൽ പോവുകയാണ് ചെയ്തത്. മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടു പോയതും കസ്റ്റമേഴ്സ് ചോദ്യംചെയ്തിരുന്നു. 32 പേരുടെ പരാതിയിൽ സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരായ ബിബിൻ കെ.ബാബു, ഭാര്യ ജയ്ത വിജയൻ, സഹോദരൻ സുബിൻ കെ.ബാബു, ലിബിൻ എന്നിവരുടെ പേരിൽ പൊലീസ് നാലുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.