

VD SATHEESAN
file image
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജൂൺ 15 മുതൽ ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നൽകുന്നത്.
പ്രിയദർശിനി എന്നാണ് പദ്ധതിക്ക് പേരുനൽകിയിരിക്കുന്നത്. വരുമാനമോ, പ്രായമോ പരിഗണിക്കാതെയാവും ആനുകൂല്യം നൽകുക എന്ന് സർക്കാർ അറിയിച്ചു. ട്രാൻസ്ജെൻഡേഴ്സിനും യാത്ര സൗജന്യമായിരിക്കും.
ഇതോടെ ഒരു മാസം 70 മുതൽ 80 കോടി രൂപവരെ കെഎസ്ആർടിസിക്ക് നഷ്ടം വരും. ഈ തുക സർക്കാർ നൽകും. ഇപ്പോൾ പ്രതിമാസം സർക്കാർ കെഎസ്ആർടിസിക്ക് ശമ്പളത്തിനും പെൻഷനുമായി നൂറ് കോടിക്ക് മുകളിൽ നൽകുന്നുണ്ട്. കൂടാതെയാണ് ഈ തുക കൂടി നൽകുക. അതായാത് ഇനി മുതൽ പ്രതിമാസം കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന തുക 200 കോടിയോളം രൂപയാവും.
പദ്ധതിയുടെ ആദ്യഘട്ടമാണിതെന്നും പഠനത്തിന് ശേഷം അടുത്ത ഘട്ടത്തിൽ മറ്റ് ബസുകളിലേക്കുള്ള കാര്യം തീരുമാനിക്കുമെന്നും സതീശൻ പറഞ്ഞു. കെഎസ്ആർടിസികളോട് വരുമാനം വർധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അവരത് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.