

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിക്ക് 59 ലക്ഷം രൂപ അനുവദിച്ചതായി സർക്കാർ. സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയർ ഇംപ്ലാന്‍റേഷന്‍ അപ്ഗ്രഡേഷന്‍ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷന്‍ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികൾക്കും കോക്ലിയർ ഇംപ്ലാന്‍റേഷന്‍ മെഷീനിന്‍റെ അപ്ഗ്രഡേഷന് ആവശ്യമായ തുക ഇന്നലെ അനുവദിച്ചതായി സ്റ്റേറ്റ് ഹെൽത്ത് ഏജന്‍സി അറിയിച്ചു.
മുമ്പ് നടന്ന യോഗത്തിൽ ധന വകുപ്പ് നൽകിയ തുകയായ 59,47,500 രൂപയാണ് സാമൂഹ്യ സുരക്ഷാ മിഷന് അനുവദിച്ചത്. ശ്രുതിതരംഗം പദ്ധതി സർക്കാർ കൈയ്യൊഴിഞ്ഞു എന്ന തരത്തിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്‍റെ സാമൂഹ്യ സുരക്ഷാ മിഷനാണ് ശ്രുതിതരംഗം പദ്ധതി നടത്തി വന്നിരുന്നത്. എന്നാൽ ഈ പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരികയാണ്.
നിലവിലുള്ള കോക്ലിയർ ഇംപ്ലാന്‍റേഷന്‍ മിഷീനിന്‍റെ അപ്ഗ്രഡേഷന്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ വഴിയും പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ ചികിത്സ എസ്.എച്.എ വഴിയുമാണ് നടത്തുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. കോക്ലിയർ ഇംപ്ലാന്‍റേഷന്‍ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം വിവിധ ആശുപത്രികളിൽ സജ്ജമാക്കുന്നതാണ്. പുതിയ ശ്രുതിതരംഗം പദ്ധതിയിൽ ഉൾപ്പെട്ട 49 പേരുടെ ലിസ്റ്റ് സുരക്ഷാ മിഷന്‍ എസ്.എച്.എയ്ക്ക് കൈമാറിയിട്ടുണ്ട്. ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നതോടെ കൂടുതൽ സമുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ശ്രുതിതരംഗം പദ്ധതിയിലേക്ക് സർക്കാർ എംപാനൽ ചെയ്ത ആശുപത്രി വഴി നേരിട്ട് രജിസ്റ്റർ ചെയ്താൽ മതിയാകും.