

ഗുരു -ഗാന്ധി സംഗമ ശതാബ്‌ദി ആഘോഷമാക്കി കെപിസിസി; വേദിയിൽ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനും
തിരുവനന്തപുരം: ഗുരു -ഗാന്ധി സംഗമ ശതാബ്‌ദിയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച "മൊഴിയും വഴിയും ആശയ സാഗര സംഗമം' സെമിനാറിൽ പങ്കെടുത്ത് മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ. ചർച്ച കാലഘട്ടത്തിന് ഗുണമുള്ളതാണെന്നും കെപിസിസിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതി. നീതി ബോധമുള്ള വിദ്യാർഥികളെ വേറെയാക്കുന്നത് രാഷ്ട്രീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി വളരെപ്പേരെ സ്വാധീനിക്കുന്നു. ഇന്നുള്ളവർ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തീയറി. വിദ്യാഭ്യാസ സമ്പ്രദായം തികഞ്ഞ പരാജയം. രാവിലെ സ്കൂളിൽ പോകും മുൻപ് കുട്ടികളെ ട്യൂഷന് വിടുന്നു. മനുഷ്യത്വം എവിടെയെന്നും അദ്ദേഹം ചോദിച്ചു.
ഗാന്ധിജിയാണ് യഥാർഥ വിശ്വപൗരൻ. ഏതെങ്കിലും രാജ്യത്ത് അംബാസിഡർ ആയിരിക്കുന്ന ആളാണ് ഇപ്പോഴത്തെ വിശ്വ പൗരൻ. ഐക്യരാഷ്ട്ര സഭയിൽ ജീവനക്കാരനായിരുന്ന ആളല്ല വിശ്വ പൗരൻ. ജവഹർലാൽ നെഹ്റു വിശ്വ പൗരൻ ആയിരുന്നു. രാഷ്ട്രീയക്കാരനായാൽ സത്യം പറയാൻ കഴിയില്ല എന്നതാണ് അവസ്ഥ. താൻ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു എന്ന് വലിയ പബ്ലിസിറ്റി നേടി. അതുകൊണ്ടാണ് ഞാനാണ് താരം എന്ന് സി. ദിവാകരൻ പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു.
ആഘോഷത്തിൽ മുതിർന്ന സിപിഐ നേതാവ് സി. ദിവാകരനും പങ്കെടുത്തു. താൻ കോൺഗ്രസ് വേദിയിൽ പുതിയ ആളല്ലെന്ന് ദിവാകരൻ പറഞ്ഞു. ജി. സുധാകരനാണ് ഇന്നത്തെ താരം. നിയമസഭയിലെ കിറുകൃത്യം സാമാജികനാണ് വി.ഡി. സതീശൻ. ഇരുത്തം വന്ന നേതാവാണ് രമേശ് ചെന്നിത്തല. 28 ാം വയസിൽ രമേശ് മന്ത്രിയായി. താൻ ആ പ്രായത്തിൽ കൊടിയും പിടിച്ചു നടന്നു. ഗുരുവിന്‍റെ തത്വങ്ങൾ ഗുരുവിന്‍റെ പിൻഗാമികൾ തന്നെ തെറ്റിക്കുന്നു. കേരളം ചർച്ച ചെയ്യുന്നത് ബ്രൂവറി വേണോ വേണ്ടയോ എന്നാണ്. പടിപടിയായി മദ്യം കുറയ്ക്കുമെന്നാണ് പറഞ്ഞത്. എവിടെ കുറയ്ക്കാൻ? ലഹരിക്കടിമപ്പെട്ട തലമുറയെ തിരിച്ച് കൊണ്ടുവരണമെന്നും ദിവാകരന്‍ പറഞ്ഞു.
ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻ പൊതുമരാമത്ത് മന്ത്രിയായ ജി. സുധാകരനെയും മുൻ ഭക്ഷ്യമന്ത്രിയായിരുന്ന സി. ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരള ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്ന് സതീശൻ ചൂണ്ടിക്കാട്ടി. സി. ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും സതീശൻ പറഞ്ഞു.
ഗാന്ധിജി മദ്യവര്‍ജനത്തെ മഹാപ്രസ്ഥാനമാക്കുകയും അതു കോണ്‍ഗ്രസിന്‍റെ കര്‍മപരിപാടിയാക്കി മാറ്റുകയും ചെയ്‌തെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരന്‍ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.