

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി ജി. സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. മുൻ എംപി സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിലപാട് മാറ്റം. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയത്. എന്നാൽ പാർട്ടി അംഗത്വം പുതുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 31 വരെയാണ് അംഗത്വം പുതുക്കാനുള്ള സമയം. ശനിയാഴ്ച മുഖ്യമന്ത്രി സുധാകരനെ നേരിട്ടെത്തി കാണുന്നുണ്ട്. ഇതിനു ശേഷം വീണ്ടും അനുനയ നീക്കമുണ്ടാവുമെന്നാണ് സിപിഎം പ്രതീക്ഷ.
വ്യാഴാഴ്ചയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത, സുധാകരനെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കറും ഒപ്പമുണ്ടായിരുന്നു. സുധാകരനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി പലനേതാക്കളും സുധാകരനെ ഫോൺ വഴിയും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാനായി ഊർജിത ശ്രമമാണ് നടക്കുന്നത്.