"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ

ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല.
Ganesh Kumar criticizes the NSS leadership.

കെ.ബി. ഗണേഷ് കുമാർ

File

Updated on

തിരുവനന്തപുരം: നായർ സർവീസ് സൊസൈറ്റിയിൽ ജനാധിപത്യമില്ലെന്നും സംഘടന ചില 'ഇത്തിൾക്കണ്ണികളുടെ' പിടിയിലാണെന്നും ചൂണ്ടിക്കാട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു തിരുവനന്തപുരത്ത് നടന്ന ചടങ്ങിലെ അദ്ദേഹത്തിന്‍റെ പ്രസംഗം.ഒരു പദവിയിൽ ഇരിക്കുമ്പോൾ അതനുസരിച്ച് ചിന്തിക്കണം. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കണം. ആരിരുന്ന കസേരയാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്.

ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണെന്നും ഗണേഷ് കുമാർ പറഞ്ഞു. മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാൽ ഇത്തരം ഇത്തിൾക്കണ്ണികൾക്കുവേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്‍റെ മന്നത്ത് ആചാര്യനും സഹിക്കാൻ കഴിയാത്ത കാര്യമാണ്. എൻഎസ്എസിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണ്. ഒരാൾ തന്‍റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെ ജോലിക്ക് വച്ചു.

എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളെജ് തുടങ്ങിയില്ല? മെഡിക്കൽ കോളെജിലെ തൂപ്പുജോലിക്ക് കേറാൻ പോലും യോഗ്യതയുള്ളവർ ഈ വ്യക്തിയുടെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണത്. അല്ലാതെ എൻഎസ്എസിന് പണമില്ലാത്തതുകൊണ്ടല്ല. ഒരു ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല. പകരം ചായക്കട തുടങ്ങിക്കോളാനാണ് പറഞ്ഞത്. തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാരൊക്കെ ഇപ്പോൾ ചായക്കട നടത്തുകയാണെന്നും ഗണേഷ് കുമാർ തുറന്നടിച്ചു.

logo
Metro Vaartha
www.metrovaartha.com