

കെ.ബി. ഗണേഷ് കുമാർ
പത്തനംതിട്ട: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ട സംഭവത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടയാളാണ് താനെന്നും രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനാണെന്ന് അറിയില്ലയെന്നും ഗണേഷ് കുമാർ പറഞ്ഞു. ആർ.ബാലകൃഷ്ണപ്പിള്ളയാണ് പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കെട്ടിപ്പടുത്തത്. 300 കോടി രൂപയുടെ ആസ്തിയുണ്ട് യൂണിയന്. അതു സ്വന്തമാക്കുന്നതിനായാണ് തന്നെ പുറത്താക്കിയതെന്നും ഗണേഷ് കുമാർ ആരോപിച്ചു.
സുകുമാരൻ നായർ ജീവിച്ചിരിക്കുന്ന കാലം വരെ അദ്ദേഹത്തിനൊപ്പം നിൽക്കണമെന്നാണ് പിതാവ് മരിക്കും മുൻപ് നൽകിയ ഉപദേശം. എൻഎസ്എസിന്‍റെ ഔദ്യോഗിക വിഭാഗത്തിൽ ആരാണെങ്കിലും അവരെ എതിർക്കില്ലെന്നും അച്ഛനു നൽകിയ വാക്കാണ്. അത് പാലിക്കും. സുകുമാരൻ നായർ പിതൃതുല്യനാണ്. അദ്ദേഹത്തെ എതിർക്കില്ല. രണ്ടു ദിവസം മുൻപു വരെ തന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ആളായതു കൊണ്ടാണ് വെള്ളാപ്പള്ളി നടേശൻ തന്നെ അതിരൂക്ഷമായി വിമർശിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു.
ആരോപണം ഉന്നയിക്കപ്പെടുന്നതു പോലെ പത്മകഫെയിൽ അഴിമതി ഉണ്ടായിട്ടില്ല. കണക്കെടുത്ത് പരിശോധിച്ച് നോക്കാം. കെഎസ്ആർടിസി, വനം, സിനിമ, സ്പോർട്സ് തുടങ്ങിയ വകുപ്പുകളിൽ കോടിക്കണക്കിന് പണം കൈകാര്യം ചെയ്യുന്ന ഗണേഷ് കുമാർ പണം എടുത്തു എന്നു പറഞ്ഞാൽ , ആ പറഞ്ഞവന് തലയ്ക്ക് എന്തോ അസുഖമുണ്ട്. 50 രൂപയുണ്ടെങ്കിൽ അതു കൊണ്ട് ജീവിക്കാൻ എനിക്കറിയാം.
കോടിക്കണക്കിന് രൂപ കണ്ട് വളർന്നവനാണ് ഞാൻ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ എസി കാർ ഓടിച്ചവനാണ്. സിനിമാ നടനായിരുന്നപ്പോൾ സൂപ്പർസ്റ്റാറുകൾക്ക് പോലും ബെൻസ് ഇല്ലാത്ത സമയത്ത് ബെൻസ് കാറിൽ യാത്ര ചെയ്തിരുന്നയാളാണ്. കൈക്കൂലി വാങ്ങില്ലെന്ന് മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷനേതാവിനും അറിയാം. നക്കാപ്പിച്ച വാങ്ങി ജീവിക്കേണ്ട ഗതി വന്നാൽ അന്ന് രാഷ്ട്രീയം മതിയാക്കുമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.