

ഗണേഷ് കുമാർ രാജിവയ്ക്കില്ല
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോന്‍റെ ആരോപണങ്ങൾക്ക് പിന്നാലെ ഉണ്ടായ വിവാദം അവസാനിച്ചു. കെ.ബി. ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല. ചൊവ്വാഴ്ച രാവിലെ ചേർന്ന മന്ത്രിസഭായോഗത്തിലും വിഷയം ചർച്ചയായില്ല. വിഷയം കുടുംബപ്രശ്നമാണെന്നും മന്ത്രിയും ഭാര്യയും ഒത്തുതീർപ്പിലെത്തിയെന്നുമുള്ള വിലയിരുത്തലിലാണ് വിഷയം യോഗത്തിൽ ചർച്ചയാകാതിരുന്നത്.
പ്രശ്നം ഉണ്ടായ ഉടൻ തന്നെ ഗണേഷ് കുമാർ ഭാര്യ ബിന്ദു മേനോനെ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. വിഷയത്തിൽ പരാതി നൽകാനാകില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. രാജി അഭ്യൂഹം മാധ്യമസൃഷ്ടിയാണെന്ന് ഗണേഷ് പ്രതികരിച്ചു.
വാളകത്തെ വീട്ടിൽ ഗണേഷിനെ മറ്റൊരു സ്ത്രീക്കൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ബിന്ദു മേനോൻ ഉന്നയിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് സഹായം ലഭിക്കാതിരുന്നതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിക്കെതിരേ പ്രതിഷേധം ശക്തമായത്. തുടർന്ന് മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്യുമെന്നും രാജി ആവശ്യപ്പെട്ടേയ്ക്കുമെന്നും അഭ്യൂഹം നിലനിൽക്കെയാണ് മന്ത്രി ഭാര്യയോട് പരസ്യമായി മാപ്പ് പറഞ്ഞത്. ഇതോടെ പ്രശ്നത്തിന് പരിഹാരമായി.