
തൃശൂർ: തൃശൂർ മെഡിക്കൽ കോളെജിൽ (Thrissur medical college) മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരവസ്ഥയിൽ (critial condition). മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പേട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി.
ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന് നൽകിയെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെ രോഗി അബോധാവസ്ഥയിലായി. ഔദ്യോഗിക ലെറ്റർ പാഡിന് പകരം ഒരു തുണ്ട് കടലാസിലാണ് രോഗിക്ക് ഡോക്‌ടർ മരുന്ന് എഴുതി നൽകിയത്. മെഡിക്കൽ ഷോപ്പിൽ നിന്നും ഈ മരുന്ന് തെറ്റായിട്ടാണ് നൽകിയത്. പിന്നീട് ആശുപത്രിയെലെത്തി മരുന്ന് നഴ്സിനെ കാണിച്ചപ്പോൾ മരുന്നു കഴിച്ചോളാനും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.
ഒരു മാസം മുന്‍പ് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ രോഗിക്കാണ് ഈ ദുരാവസ്ഥ. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് മരുന്ന് മാറി കഴിച്ചത്. സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി മെഡിക്കൽ കോളെജ് സൂപ്രണ്ട് അറിയിച്ചു. മരുന്ന് മാറി കഴിച്ചതിന് പിന്നാലെ രോഗിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതായും ശരീരം തടിച്ച് പൊങ്ങാനും തുടങ്ങി. ആരോഗ്യ നില വഷളായതോടെ ഉടന്‍ വാർഡിൽ നിന്ന് ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് ഡോക്‌ടർ 3200 രൂപ കൈകൂലി വാങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു.