ഗോഡ്സെ നാടിന്‍റെ ശാപമായിരുന്നു: ശ്രീധരൻപിള്ള

ആർഎസ്എസിനു പങ്കില്ലെന്ന് കണ്ടെത്തിയ കപൂർ കമ്മീഷന്‍റെ ഒരു പകർപ്പു പോലും ഇന്ത്യയിൽ ലഭ്യമല്ല
PS Sreedharan Pillai
PS Sreedharan Pillai
Updated on

കൊല്ലം: നാഥുറാം ഗോഡ്സെ ഈ നാടിന്‍റെ ശാപമാണെന്ന് ബിജെപി നേതാവും ഗോവ ഗവർണറുമായ പി.എസ് ശ്രീധരൻപിള്ള. വികാരമല്ല, വിചാരമാണ് രാഷ്ട്രീയത്തിന് വേണ്ടത്. വിചാരത്താൽ ഐക്യപ്പെടുന്ന സമൂഹത്തെയാണ് നേതാക്കൾ സൃഷ്ടിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി വേഴ്സസ് ഗോഡ്സെ എന്ന പുസ്തകത്തിന്‍റെ പരിഷ്കരിച്ച നാലാം പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

തത്വാധിഷ്ടിത ജീവിതത്തിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ആളാണ് ഗാന്ധിജി. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പറയാൻ അദ്ദേഹം ആർജ്ജവം കാട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ അതിന് യോഗ്യനായ ഒരാളെ അതൃപൂർവമായേ കാണാനാവൂ എന്നും ശ്രീധരൻപിള്ള പറഞ്ഞു. ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്ന് കണ്ടെത്തിയ കപൂർ കമ്മീഷന്‍റെ ഒരു പകർപ്പു പോലും ഇന്ത്യയിൽ ലഭ്യമല്ല. ഒരു കോപ്പി പോലും വായിക്കാൻ ലഭ്യമാക്കാത്തവണ്ണം ഇന്ത്യൻ സംവിധാനം ക്രൂരമായി സത്യത്തെ കുഴിച്ചുമൂടുകയായിരുന്നെന്ന് ഗോവ ഗവർണർ ആരോപിച്ചു.

ചരിത്രം തിരിച്ചൊഴുക്കില്ലാത്ത ഗതിപ്രവാഹമാണ്. ഒഴുകിപ്പോകുമ്പോൾ അതിനെ ഒപ്പിയെടുത്ത് പുതുതലമുറയ്ക്ക് പകർന്ന് നൽകാൻ നമുക്ക് സാധിക്കണം. ലോകമുള്ളിടത്തോളം നാൾ ഗാന്ധിയുടെ പ്രത്യയശാസ്ത്രം നിലനിൽക്കും. ഗോഡ്സെ ഈ നാടിന്‍റെ ശാപമായിരുന്നു. വികാരമല്ല വെളിച്ചമാണ് വഴികാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com