

സ്വർണ വില കുതിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് വിലയിൽ കുതിക്കുന്നു. പവന് 600 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില നിലവിൽ 98,800 രൂപയാണ്. വെള്ളിയാഴ്ച സർവകാല റെക്കോർഡിലെത്തിയശേഷം ശനിയാഴ്ച സ്വർണവിലയിൽ നേരിയ ഇടിവുണ്ടായിരുന്നു.
ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ തിങ്കളാഴ്ച ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.
വ്യാഴാഴ്ച രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്‍റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ വിലയെ സ്വാധീനിക്കുന്നത്.
സ്വർണവില കൂടുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. വിവാഹ സീസൺ അടുത്തതോടെ സാധാരണക്കാരായ ഉപഭോക്താക്കളാണ് ഏറെ ബുദ്ധിമുട്ടിലാവുക.