
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണം; ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്
പദ്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ മോഷണ കേസിൽ നിർണായക നീക്കവുമായി പൊലീസ്. സ്വർണം കൈകാര്യം ചെയ്ത ക്ഷേത്ര ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും. ആറ് ജീവനക്കാർക്കാണ് നുണ പരിശോധന. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും.
108 പവൻ സ്വർണമായിരുന്നു പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നു കാണാതായത്. പിന്നാലെ ക്ഷേത്രമുറ്റത്തു നിന്നു സ്വർണം കണ്ടെത്തിയിരുന്നു. സ്വർണം കാണാതായതിനു പിന്നിൽ ജീവനക്കാരുടെ ഭിന്നതയാണെന്ന് പൊലീസ് സംശയിക്കുന്നു.
ആദ്യം സ്വർണം കാണാതായത് മോഷണമല്ലെന്ന് പറഞ്ഞ പൊലീസ് പിന്നീട് എഫ്ഐആറിൽ മോഷണമെന്നാണ് ചേർത്തിരിക്കുന്നത്. മേയ് 7 നും 10 നും ഇടയ്ക്കാണ് മോഷണം നടന്നതെന്നും എഫ്ഐആറിലുണ്ട്.