

'ഗുണ്ടാ അസോസിയേഷന്' ഓഫിസ് തുറക്കും, കൊല്ലത്ത് ഗുണ്ടകൾ യോഗം ചേർന്ന സംഭവത്തിൽ കേസ്
file
കൊല്ലം: ഗുണ്ടകൾ കൊല്ലം നഗരത്തിൽ യോഗം ചേർന്ന് ഓഫീസ് തുറക്കാനായി തീരുമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ബിഎൻഎസ് സെക്ഷൻ 192 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരേ കേസെടുത്തത്. ജോനകപുറം സ്വദേശി നൗഫൽ (40), ഇരട്ടക്കുളങ്ങര സ്വദേശി മണികണ്ഠൻ (50), ശക്തികുളങ്ങര സ്വദേശി സക്കറിയ (37), മുണ്ടക്കൽ സ്വദേശി ഷെറിൻ (39), പള്ളിത്തോട്ടം സ്വദേശി ഷാനു (28), കടപ്പാക്കട സ്വദേശി നിസാമുദ്ദീൻ (53) എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ജനുവരിയിലാണ് കേസിന് ആസ്പദമായി സംഭവമുണ്ടായത്. വ്യത്യസ്ത ദിവസങ്ങളിലായി പ്രദേശത്തെ ഗുണ്ടകൾ മുണ്ടയ്ക്കൽ ഭാഗത്തുവച്ച് ഒത്തുകൂടുകയായിരുന്നു. കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിലെ ഗുണ്ടകളെ അംഗങ്ങളാക്കാനായിരുന്നു ലക്ഷ്യം. 'ഗുണ്ടാ അസോസിയേഷൻ' ഓഫീസ് തുറക്കുന്നുവെന്ന വ്യാജേന വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഗുണ്ടകൾ യോഗത്തിന് എത്തിയത്.
പിസ്റ്റൾ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ഗുണ്ടകൾ തന്നെയാണ് പുറത്തുവിട്ടു. സമൂഹത്തിൽ പ്രകോപനവും ഭീതിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കൊല്ലത്ത് ഗുണ്ടകൾ നടത്തിയ പിറന്നാൾ ആഘോഷവും വടിവാൾ കൊണ്ട് കേക്ക് മുറിച്ചതുമെല്ലാം നേരത്തെ വിവാദമായിരുന്നു.