
ഹിയറിങ്ങിന് രഹസ്യ സ്വഭാവമുണ്ട്; ലൈവ് സ്ട്രീമിങ് വേണമെന്ന എൻ. പ്രശാന്തിന്‍റെ ആവശ്യം തള്ളി സർക്കാർ
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച കേസിൽ സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്ത് ഐഎഎസിന്‍റെ ആവശ്യം തള്ളി സർക്കാർ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹിയറിങ്ങിന് വിളിച്ചതിനു പിന്നാലെ വിചിത്ര ആവശ്യവുമായി പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവായി സ്ട്രീം ചെയ്യണമെന്നുമാണ് പ്രശാന്തിനെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്.
അച്ചടക്ക നടപടിയുടെ ഭാഗമായതിനാൽ ഹിയറിങ്ങിന് രഹസ്യ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കി സർക്കാൻ ആവശ്യം തള്ളുകയായിരുന്നു. ഈ മാസം 16 നാണ് ചീഫ് സെക്രട്ടറി എൻ. പ്രശാന്ത് ഐഎഎസിനെ ചീഫ് സെക്രട്ടറി ഹിയറിങ്ങിനായി വിളിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് ഐഎഎസിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിച്ചത്. പ്രശാന്തിനെതിരേ വകുപ്പു തല നടപടിയുമായി മുന്നോട്ട് പോവാനിരിക്കെയാണ് ഹിയറിങ് നടത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകനെയും നവമാധ്യമത്തിലൂടെ അധിക്ഷേപിച്ചന്ന ആരോപണത്തിലാണ് എൻ. പ്രശാന്തിന് സസ്പെൻഷൻ ലഭിക്കുന്നത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.