
എഡിജിപി എം.ആർ. അജിത് കുമാർ
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് തിരിച്ചയച്ച് സർക്കാർ. മുൻ ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാർ മടക്കിയത്.
പൂരം റിപ്പോർട്ട്, പി. വിജയന്‍റെ പരാതിയിന്മേലുള്ള ശുപാർശ എത്തിവയാണ് മടക്കി അയച്ചത്. അജിത് കുമാറിനെതിരായ ഈ റിപ്പോർട്ടുകൾ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താൻ പൊലീസ് മേധാവി രവദ ചന്ദ്രശേഖരിനോട് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.
അതേസമയം, അഴിമതിക്കേസിൽ ക്ലീൻ ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതിക്കെതിരായ ഹർജി അജിത് കുമാർ തിങ്കളാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. വസ്തുതകൾ വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്.