

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍
file image
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ (എസ്ഐആർ) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഇതിനായി വില്ലെജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി ഹെല്പ് ഡെസ്കുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഉന്നതികള്‍, മലയോരതീര മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി ബോധവത്കരണം നടത്താന്‍ അങ്കണ്‍വാടി, ആശ വര്‍ക്കര്‍മാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും നിയോഗിക്കാൻ ജില്ലാ കലക്റ്റര്‍മാരോട് നിര്‍ദേശിച്ചു. 18 വയസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബോധവത്കരണ ക്യാംപുകളും സംഘടിപ്പിക്കും.
കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളിലെ എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവായത് മൂന്നുകോടി എഴുപത് ലക്ഷം വോട്ടര്‍മാരാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടത് തമിഴ്നാട്ടിലാണ്.
അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിച്ച ശേഷമാകും കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക. സംസ്ഥാനത്ത് 24.08 ലക്ഷം പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. കേരളത്തില്‍ 2002ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നത്.
2,78,50,856 ആയിരുന്നു സംസ്ഥാനത്തെ ആകെ വോട്ടര്‍മാര്‍. ഇതില്‍ 2,54,42,352 പേരാണ് എന്യൂമറേഷന് ഫോം തിരികെ നല്‍കിയത്. 1,23,83,341 പുരുഷന്മാരും 1,30,58,731 സ്ത്രീകളും 280 ട്രാന്‍സ്ജെന്‍ഡര്‍മാരും കരട് പട്ടികയിലുണ്ട്. 24,80,503 അപേക്ഷകളാണ് തിരികെ കിട്ടാതിരുന്നത്. ഇതില്‍ 6,49,885 പേര് മരിച്ചവരാണ്. 6,45,548 പേരെ കണ്ടെത്താനുമുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.