government took measures to control the price hike
വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി സർക്കാർ

വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുമായി സർക്കാർ

അരി, പഴം, പച്ചക്കറി, കോഴി വില കുറഞ്ഞു
Published on

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെയും, പച്ചക്കറി ഉത്പന്നങ്ങളുടെയും വില നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ.

വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്താനായി ലാൻഡ് റവന്യൂ കമ്മിഷണർ, ജില്ലാ കലക്റ്റർമാർ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി, സിവിൽ സപ്ലൈസ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ ഉൾപ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുന്നോടിയായി സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്യുകയും വിവിധ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളും മന്ത്രി വിലയിരുത്തി.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാനതല കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി 4 മാസത്തിൽ ഒരിക്കൽ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നു.

ഓഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലൈ 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി, വെളിച്ചെണ്ണ, ചെറുപയർ, കടല, തുവര, മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം, പച്ചക്കറികൾ, കോഴിയിറച്ചി എന്നീ ഉത്പന്നങ്ങൾക്കും ഓഗസ്റ്റിൽ വിലക്കുറവ് രേഖപ്പെടുത്തി. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്‍റർ ഫോർ പ്രൈസ് റിസേർച്ച് ആൻഡ് മോണിട്ടറിങ് സെൽ അവശ്യസാധങ്ങളുടെ വില പരിശോധിച്ച് സർക്കാരിന് കൃത്യമായി റിപ്പോർട്ട് സമർപ്പിച്ചുവരുന്നു.

കടല, തുവര, പഞ്ചസാര, കുറുവ അരി, വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളിൽ വർധിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ അവശ്യ സാധനങ്ങളുടെ ലഭ്യത കൂട്ടാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

ജില്ലകളിൽ മൊത്ത വ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും ചെയ്യും. കലക്റ്റർമാരുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, എ.ഡി.എം, ആർ.ഡി.ഒ, അസിസ്റ്റൻറ്റ് കലക്റ്റർമാർ എന്നിവർ ജില്ലകളിൽ പരിശോധനകൾക്ക് നേതൃത്വം നൽകും.

വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. യോഗത്തിൽ ഭക്ഷ്യ വകുപ്പിലെയും റവന്യു വകുപ്പിലെയും, ലീഗൽ മെട്രോളജി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com