government written off electricity dues worth Rs 272.2 crore
272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക സർക്കാർ എഴുതിത്തള്ളി

272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക സർക്കാർ എഴുതിത്തള്ളി

ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ തുക കുടിശിക എഴുതിത്തള്ളുന്നതെന്ന് വ്യവസായ മന്ത്രി
Published on

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി. കെഎസ്ഇബി സർക്കാരിന് നൽകാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നൽകിയതിന്‍റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപന കുടിശിക ഒഴിവാക്കിയത്.

ദീർഘകാലം വൈദ്യുതി ബിൽ കുടിശികയായതോടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വൈദ്യുതി കുടിശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. യഥാസമയം ബിൽ അടക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു. ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ തുക കുടിശിക എഴുതിത്തള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടൊകാസ്റ്റ് ലിമിറ്റഡ്, ടെക്സ്റ്റൈൽ കോർപ്പറേഷൻ- 53.69 കോടി, കേരളാ സിറാമിക്സ്- 44 കോടി, തൃശൂർ സഹകരണ സ്പിന്നിങ് മിൽ- 12. 86 കോടി, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ- 12.71 കോടി, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ- 7 കോടി, ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ- 6.35 കോടി, കണ്ണൂർ സഹകരണ സ്പിന്നിങ് മിൽ- 5.61 കോടി, മാൽക്കോടെക്സ്- 3.75 കോടി, ട്രിവാൻഡ്രം സ്പിന്നിങ് മിൽ- 3.49 കോടി, കൊല്ലം സഹകരണ സ്പിന്നിങ് മിൽ- 2.61 കോടി, സീതാറാം ടെക്സ്റ്റൈൽസ്- 2.1 1 കോടി, ട്രാവൻകൂർ സിമന്‍റ്സ് ലിമിറ്റഡ്-1.6 4 കോടി, കേരള സോപ്പ്സ് ലിമിറ്റഡ്-1.33 കോടി, കെ. കരുണാകരൻ മെമ്മോറിയൽ സഹകരണ സ്പിന്നിങ് മിൽ- 97 ലക്ഷം, സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്- 39 ലക്ഷം, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ- 34 ലക്ഷം, കെൽ ഇഎംഎൽ- 27 ലക്ഷം എന്നിങ്ങനെയാണ് കുടിശിക എഴുതിത്തള്ളിയത്.

logo
Metro Vaartha
www.metrovaartha.com