
തിരുവനന്തപുരം: കേരളത്തെയും മുഖ്യമന്ത്രിയെയും പ്രശംസിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകറുടെ റിപ്പബ്ലിക് ദിന സന്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സങ്കല്‍പ്പം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളം ഒന്നിനും പുറകിലല്ല. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു.
അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്. മനുഷ്യരാണ്, ആർട്ടിഫിഷ്യൽ അല്ലയെന്നും ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒട്ടനവധി മേഖലകളിൽ കേരളം ഒന്നാമതാണ്. കേരളത്തിനാണ് രാജ്യത്തെ ഏറ്റവും വലിയ സാക്ഷരത ഉള്ളത്. കേരളത്തിലെ ജനങ്ങൾ മികച്ചവരാണെന്നും മലയാളികൾ സിംഹങ്ങളാണെന്നും ഗവർണർ പ്രശംസിച്ചു.
ഒട്ടേറെ മുന്നേറിയ കേരളം ഇനിയും മുന്നേറ്റം തുടരും. മുന്നോട്ടുള്ള യാത്രയെക്കുറിച്ച് നമുക്ക് ഒന്നിച്ച് ആലോചിക്കണാമെന്നും ഗവർണർ പറഞ്ഞു. എഴുതി തയാറാക്കിയ പ്രസംഗം ഒഴിവാക്കിയായിരുന്നു ഗവർണറുടെ റിപ്പബ്ലിക് സന്ദേശം. മുഖ്യമന്ത്രിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ട ശേഷമാണ് ഗവർണർ മടങ്ങിയത്.