
ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്കാവും മാറ്റുക. വൈകുന്നേരം 4 മണിയോടെ ഗോവിന്ദച്ചാമിയെ കോടതിയിൽ ഹാജരാക്കും. തുടർന്നാവും ജയിലിലേക്ക് മാറ്റുക.
ഗോവിന്ദച്ചാമിയെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂർ ജയിലിലെത്തിച്ചും തെളിവെടുപ്പ് നടത്തി. ജയിൽ ചാടിയ ശേഷം കേരളം വിടാനായിരുന്നു പദ്ധതിയെന്ന് ഗോവിന്ദച്ചാമി മൊഴി നൽകിയതായാണ് വിവരം.
മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒന്നര മാസത്തെ ആസൂത്രണത്തിനു ശേഷമാണ് ജയിൽ ചാടിയതെന്നും സെല്ല് മുറിക്കാനുള്ള ബ്ലേഡ് നൽകിയത് സഹതടവുകാരനാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. തുടർന്ന് 11 മണിയോടെ പൊലീസ് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്നും ഇയാളെ കണ്ടെത്തുകയായിരുന്നു.