
ന്യൂഡൽഹി: ആലുവ ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന എച്ച്ഐഎൽ അടച്ചുപൂട്ടുമെന്നു കേന്ദ്രം. ഇതു കൂടാതെ പഞ്ചാബിലെ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ്സ് (എച്ച്ഐഎൽ) പ്ലാന്‍റും അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ലോക്സഭയിൽ രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ അറിയിച്ചതാണിക്കാര്യം.
ദീർഘകാലമായി ലാഭകരമല്ലാതെ പ്രവർത്തിക്കുകയാണെന്നും, തൊഴിലാളികൾക്ക് അഞ്ച് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്ലാന്‍റുകളുടെ നടത്തിപ്പ് ചെലവും, ഉത്പാദന ചെലവും വളരെയേറെ വർധിച്ചു. ഇത്തരമൊരു സാഹചര്യത്തിലാണു അടച്ചുപൂട്ടാൻ തീരുമാനിച്ചത്. തൊഴിലാളികളെ മാറ്റി നിയമിക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
അടച്ചുപൂട്ടാൻ നിർദ്ദേശിച്ച രണ്ടു കമ്പനികളിലേയും ഉദ്യോഗസ്ഥരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകാനും, മറ്റു ചെലവുകളിലേക്കുമായി തുക കണ്ടെത്താനുള്ള പദ്ധതി സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു.