

മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു; കൊച്ചുമകൻ കസ്റ്റഡിയിൽ
കൊല്ലം: കൊല്ലം ചവറയിൽ മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. വട്ടത്തറ സ്വദേശി സുലേഖ ബീവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ മുറിയിലെ കട്ടിലിനടിയിൽ നിന്നാണ് സുലേഖയുടെ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയോടെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. ഷഹനാസും സുലേഖ ബീവിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഷഹനാസിന്‍റെ മാതാവ് പുറത്തുപോയ സമയത്തായിരുന്നു സംഭവം. മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ മുത്തശ്ശിയെ കാണാത്തതിനെതുടര്‍ന്ന് ഷഹനാസിനോട് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുലേഖ ബീവിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല നടത്തിയതിനുശേഷം മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
സംഭവത്തിൽ കേസെടുത്ത പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവ് സ്ഥിരം പ്രശ്നക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുത്തശ്ശിയുടെ പെൻഷൻ പണവുമായി ബന്ധപ്പെട്ട് കൊച്ചുമകൻ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് വിവരം.