
പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാ ഫലം; 8 മാസത്തിനു ശേഷം യുവാവിനും യുവതിക്കും ജാമ്യം
file image
വടകര: പൊലീസ് പിടിച്ചെടുത്തത് ലഹരിമരുന്നായ എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം. തുടർന്ന് എട്ടു മാസമായി ജയിലിൽ കഴിയുകയായിരുന്ന യുവാവിനും യുവതിക്കും ജാമ്യം അനുവദിച്ച് കോടതി.
തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീന (42), പരപ്പൻപൊയിൽ തെക്കേ പുരയിൽ സനീഷ് കുമാർ എന്നിവർക്കാണ് അകാരണമായി മാസങ്ങളോളം തടവിൽ കഴിയേണ്ടിവന്നത്. 58.53 ഗ്രാം എംഡിഎംഎ പിടിച്ചെന്ന് ആരോപിച്ചാണ് ഇവരെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.
2024 ഓഗസ്റ്റ് 28 നാണ് യുവാവിനെയും യുവതിയെയും കുടുക്കിയ സംഭവങ്ങളുടെ തുടക്കം. ആദ്യം പുതുപ്പാടി അനോറേമ്മലിലെ വാടക വീട്ടിൽ നിന്ന് റെജീനയെ ലഹരിക്കേസിൽ പൊലീസ് പിടികൂടി. പിന്നീട് സനീഷ് കുമാറിനെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. റെജീനയെ മാനന്തവാടി വനിതാ സ്പെഷ്യൽ ജയിലിലും സനീഷ് കുമാർ കോഴിക്കോട് ജില്ലാ ജയിലിലും അടച്ചു.
രണ്ടാഴ്ച്ചയ്ക്കകം ഹാജരാക്കേണ്ട രാസ പരിശോധനാഫലം വരാൻ എട്ടു മാസമെടുത്തു. പരിശോധനയിൽ ലഹരിമരുന്ന് കണ്ടെത്താനും കഴിഞ്ഞില്ല. തുടർന്ന് വടകര എൻഡിപിഎസ് ജഡ്ജി വി.ജി. ബിജു ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. അന്യായമായി കേസിൽ കുടുക്കിയ താമരശേരി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് റെജീനയും സനീഷും.