

തിരുവനന്തപുരം: തന്നെ വിമർശിക്കുന്നതിലൂടെ ഇ.പി. ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിൽ സന്തോഷമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇപി തന്‍റെ നല്ല സുഹൃത്താണെന്നും അദ്ദഹം പറഞ്ഞു.
കോൺഗ്രസിൽ എല്ലാവരും ഒരുമിച്ച് പോകാനാണ് തീരുമാനം, എല്ലാവരും ഒറ്റക്കെട്ടാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഹൈക്കമാന്‍ഡ് ഒരു കാര്യത്തിലും പ്രത്യേക നിര്‍ദേശം നൽകിയിട്ടില്ല. താനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഒറ്റക്കെട്ടാണ്.
ശശി തരൂര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ശശി തരൂരിന്‍റെ പ്രസ്താവനക്കെതിരേ പ്രത്യേകിച്ചൊരു നിർദേശവും ഹൈക്കമാൻഡ് നൽകിയിട്ടില്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
സിദ്ധാർഥൻ എന്ന വിദ്യാർഥിയുടെ മരണം കൊലപാതകമാണെന്നും നേതൃത്വം നൽകിയത് എസ്എഫ്ഐക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. ആന്‍റി റാഗിങ് സ്ക്വാഡ് 97 പേരുടെ മൊഴിയെടുത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ട്. എന്നാൽ, ഡീബാര്‍ ചെയ്ത പ്രതികളായ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയിൽ പോയി. സിംഗിള്‍ ബെഞ്ചിന്‍റെ വിധി ഞെട്ടിക്കുന്നതായിരുന്നു. ഗുണദോഷിക്കാൻ മര്‍ദിച്ചുവെന്ന വിധി ന്യായം ഞെട്ടിച്ചു. എത്ര നിസാരമായാണ് കോടതി ഇക്കാര്യം വിലയിരുത്തിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹൈക്കോടതി വിധി കോട്ടയത്തെ കുട്ടികൾക്ക് പ്രേരകമായി.
ഒരു പൗരനെന്ന നിലയിൽ ഉത്തരവിനെ വിമർശിക്കാൻ അധികാരമുണ്ട്. ഒരു കുട്ടിയെ റാഗ് ചെയ്ത് തല്ലിക്കൊന്നിട്ട് പ്രതികളെ തിരിച്ചടുക്കുകയാണെന്നും പൊലീസും സര്‍വകലാശാലയും പ്രതികളെ സഹായിക്കുകയാണെന്നും എത്ര രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഇവരെന്ന് ഇപ്പോൾ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.